October 19, 2013

കൊളത്തനാം പാറ



കഴിഞ്ഞ 8 വർഷത്തിനിടയിൽ പോയിട്ടുള്ള
ട്രെക്കിംഗ് യാത്രകളിൽ വച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട,
അധികമാരും എത്തിപ്പെട്ടിട്ടില്ലാത്ത വനയാത്രയുടെ
വിശേഷമാണ് ഈ ബ്ലോഗ്‌.

 4 വർഷം മുൻപ് തൃശ്ശൂരിലെ മരോട്ടിച്ചാൽ എന്നൊരു
സ്ഥലം ഞാനിവിടെ പരിചയപ്പെടുത്തിയിരുന്നു.
ശേഷം ഒരുപാട് സുഹൃത്തുക്കൾ അവിടെ പോവുകയും
ആസ്വതിക്കുകയും ചെയ്തു. എന്നാൽ മരോട്ടിചാലിന്റെ
അരികിൽ തന്നെ അതിലും മനോഹരമായൊരു
വനമേഘലയും വെള്ളച്ചാട്ടവും ഉണ്ടെന്ന് അറിഞ്ഞത്
ഈയിടെയാണ്.


മനോരമയിലെ ജയിംസ് കുട്ടി കാട്ടി തന്ന,
ഇതുവരെ പുറം ലോകം കണ്ടിട്ടില്ലാത്ത
ഈ കാനന സൗന്ദര്യം ആസ്വതിക്കാൻ എറണാകുളത്തെ
കുറച്ചു സുഹൃത്തുക്കളോടൊപ്പം ഗാന്ധിജയന്തി
ദിനത്തിൽ ഞങ്ങൾ യാത്ര തിരിച്ചു.

മണ്ണുത്തി ബൈ പാസ്സിൽ നിന്നും വെറും അര
മണിക്കൂർ യാത്ര ചെയ്തപ്പോൾ കൊളത്തനാം
പാറയിലെത്തി. വഴി മദ്ധ്യേ ആലോസരപ്പെടുത്തിയ
മഴത്തുള്ളികൾ പെട്ടെന്ന് നിലച്ചു; വനദേവതമാർ
ഞങ്ങൾക്ക് സ്വാഗതമരുളിയ പോലെ.


കാടിന്റെ സമീപ വാസിയും ഗാർഡുമായ
ലാസറേട്ടൻ വെട്ടുകത്തിയും പിടിച്ച്,
വഴികാട്ടിയായി ഞങ്ങളെ പ്രതീക്ഷിച്ചു അവിടെ
നിൽപ്പുണ്ടായിരുന്നു. ഒരു വഴികാട്ടിയുടെ
സഹായമില്ലാതെ ഈ കാട്ടിൽ പോവുക
പ്രയാസമാണ്, കാരണം മിക്കയിടങ്ങളിലും
ഒറ്റയടി പാതകൾ പോലുമില്ല, വഴി വെട്ടി തന്നെ
പോകണം. 


 

ഇടതൂർന്ന് നിൽക്കുന്ന കൂറ്റൻ
മരങ്ങൾക്കിടയിലൂടെ കയറ്റവും ഇറക്കവും
താണ്ടി ചെറു ചോലകളുടെ തണുപ്പും നുകർന്ന്
ഞങ്ങൾ നടന്നകന്നു. ഇടയ്ക്കിടെ കാലുകളിൽ
മുൾച്ചെടികൾ മുത്തം വെയ്ക്കുന്നുണ്ടായിരുന്നു.
കുത്തിപ്പിടിച്ച് നടന്നു കയറാൻ ലാസറേട്ടൻ
ഞങ്ങൾക്ക് മരക്കൊമ്പുകൾ മുറിച്ചു തന്നു.
പലയിടങ്ങളിലും വഴിമുടക്കി വൻ മരങ്ങൾ
കുറുകെ കിടപ്പുണ്ട്, ഒന്നുകിൽ കുനിഞ്ഞു നിരങ്ങി
അല്ലെങ്കിൽ അവ ചാടിക്കടന്നു വേണം മുൻപോട്ടു
പോകാൻ.

 

ഒന്നു നടന്നു ക്ഷീണിക്കുമ്പോഴേക്കും
കാൽപാദങ്ങളെ നനപ്പിച്ച്‌ കൊണ്ട് ചെറു
ചോലകൾ നമ്മെ കടന്നു പോകും.


ഈ വനത്തിൽ എനിക്ക് പ്രത്യേകതയായി
തോന്നിയത് അവിടെക്കണ്ട കാട്ടുപൂക്കളുടെ
സമൃദ്ധിയാണ്. വിവിധയിനം കാട്ടുപൂക്കൾ
ഇടയ്ക്കിടെ നമ്മെ എത്തി നോക്കും, ഒരു
കള്ള ചിരിയോടെ !!!



ഏകദേശം 3 കിലോ മീറ്റർ ഇതുപോലെ നടന്നാൽ
ആദ്യത്തെ വെള്ളചാട്ടമെത്തും. വെള്ളം ഒഴുകി
വരുന്നിടത്ത് ഒരു ബാത്ത് ടബ്ബ് കണക്കെ പാറക്കെട്ടുകൾ
ഒരുങ്ങി നിൽക്കുന്നു. നീന്തൽ അരിയില്ലാത്തവർക്കും
യധേഷ്ട്ടം ഇവിടെ വെള്ളത്തിൽ കിടന്ന് അർമ്മാദിക്കാം...

 
 

ആദ്യത്തെ കുളി സീൻ കഴിഞ്ഞാൽ പിന്നെ കുറച്ചൊന്നു
താഴേക്കിറങ്ങി വശങ്ങളിലേക്ക് നൂർന്നിറങ്ങിയാൽ
പ്രധാന വെള്ളചാട്ടം കാണാം.

 

ആ വനപ്രകൃതിയുടെ
ഭൂമി ശാസ്ത്ര പ്രകാരം കുത്തിയൊലിച്ചു വരുന്ന
ചാട്ടത്തിന്റെ ഒരു വശം മാത്രമേ നമുക്ക്
ദൃശ്യമാവുകയുള്ളൂ. ഇവിടെ പാറക്കെട്ടുകളിൽ
ഇറങ്ങുമ്പോൾ പ്രത്യേകം സൂക്ഷിക്കണം.


ഒലിച്ചിറങ്ങി വരുന്ന വെള്ളത്തിന്റെ ഉള്ളിലേക്ക്
ഇറങ്ങി നിന്നാൽ ശരീരത്തിന് ചുറ്റുമായി
മനോഹരമായ മഴവില്ല് കാണാം !

 
 

വീണ്ടും ഒരു കുളി കഴിഞ്ഞു ഞങ്ങൾ തയ്യാറാക്കി
കൊണ്ടുപോയ ഭക്ഷണം അവിടെ വച്ചു തന്നെ
കഴിച്ചു. മണ്ണിന്റെയും വെള്ളത്തിന്റെയും
മരങ്ങളുടെയും ഗന്ധം നുകർന്ന്; ആ വനത്തിനുള്ളിൽ
പാറമേൽ ഇരുന്ന് കഴിച്ച ഭക്ഷണത്തിന്റെ രുചി
നാവിൽ നിന്നും അടുത്ത കാലത്തൊന്നും പോകാനിടയില്ല !
 

ഭക്ഷണ ശേഷം വീണ്ടും ലാസറേട്ടൻ കയ്യിലുള്ള
വെട്ടുകത്തി വീശി വഴിതെളിച്ചു കൊണ്ടിരുന്നു.
ഉടമസ്ഥനെ അനുഗമിച്ച് വരിവരിയായി പോകുന്ന
താറാവ് കൂട്ടങ്ങളെപ്പോലെ ഞങ്ങൾ അനുസരണയോടെ
ലാസറെട്ടന്റെ പിന്നാലെ വച്ച് പിടിച്ചു.


ഫ്രഷ്‌ ആനപ്പിണ്ടങ്ങളും കണ്ട് ആനകളൊന്നും ഈ
വഴി വരരുതേ എന്ന പ്രാർഥനയോടെ, വെട്ടുകത്തിയുടെ
ചാലും പിടിച്ച് തിരികെ ഇറക്കം. ഇടയ്ക്കിടെ കണ്ട
അരുവികളിൽ കാൽ കഴുകിയപ്പോൾ എല്ലാവരും
പറഞ്ഞു, "ഹോ എന്താ സുഖം".
പരൽ മീനുകളുടെ വക ഫ്രീ "ഫിഷ്‌ സ്പാ"  !!!

 
 

ഒടുവിൽ കാടിറങ്ങി തിരികെയെത്തി.
അതുവരെയും മഴ ഞങ്ങൾക്ക് വേണ്ടി മാറി
നിന്നതിനു പ്രകൃതിക്ക് നന്ദി പറഞ്ഞ് തിരികെ
പോന്നപ്പോൾ, ആരും ഇതുവരെ എത്തിപ്പെടാത്ത
ഒരു സ്ഥലം സ്വന്തമാക്കിയ സന്തോഷം എല്ലാവരുടെ
മുഖത്തും കാണാമായിരുന്നു.



ട്രെക്കിംഗ് ഇഷ്ട്ടപ്പെടുന്ന സാഹസികർക്കു
ഇവിടേയ്ക്ക് സ്വാഗതം. എന്റെ വീട്ടിൽ നിന്നും
കഷ്ട്ടി 45 മിനിറ്റ് യാത്രയേ ഉള്ളു. കൂടുതൽ
വിവരങ്ങൾ അറിയണമെന്നുള്ളവർക്ക്
പറഞ്ഞു തരാൻ സന്തോഷമേ ഉള്ളൂ.

എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

NH-47 മണ്ണുത്തി ബൈ പാസിൽ
കുട്ടനെല്ലൂർ ഫ്ലൈ ഓവറിന്റെ അടിയിലൂടെ
പുത്തൂർ വഴി മാന്ദാമംഗലം എത്തി
അവിടെ നിന്നും നേരെയുള്ള  വഴിയിലൂടെ
വെള്ളക്കാരി തോട്-ചെന്നായ് പാറ വഴി
കൊളത്തനാം പാറയിൽ എത്തിച്ചേരാം.
(NH-47 ൽ നിന്നും 20 KM )


October 08, 2013

തൃക്കൂർ


തൃശൂരിലെ എന്റെ ജന്മനാടായ കോനിക്കര എന്ന ഗ്രാമം.
ഗ്രാമാതിർത്തിയിലൂടെ ഒരു കവിതപോൽ ഒഴുകുന്നു
തൃക്കൂർ പുഴ. പുഴ കടന്നു നടന്നാൽ ചെന്നെത്തുന്ന
കുന്നിൻ മുകളിൽ അപൂർവ്വമായ ഒരു ഗുഹാക്ഷേത്രം;
തൃക്കൂർ മഹാദേവ ക്ഷേത്രം.




വളരെ നാളായി മനസ്സിൽ കൊണ്ട് നടക്കുന്ന;
ഈ ഗുഹാ ക്ഷേത്രത്തിന്റെ വിശേഷങ്ങളാണ് ഈ ബ്ലോഗിൽ.


ഒരു ക്ഷേത്രമെന്ന നിലയിൽ മാത്രമല്ല, മറിച്ച് ഒരു
കുന്നിൻ മുകളിലെ നയന മനോഹര കാഴ്ചകളും
ഭക്തി സാന്ദ്രമായ അന്തരീക്ഷവും വായനക്കാർക്ക്
പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു.

തൃശ്ശൂർ നഗരത്തിൽ നിന്നും 10 കിലോ മീറ്റർ
തെക്കു കിഴക്ക് ഭാഗത്ത്‌ മണലിയാറിന്റെ തീരത്ത്
പ്രകൃതി സമൃദ്ധിയാൽ അനുഹ്രഹീതമായ ഗ്രാമമാണ്
തൃക്കൂർ. ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത്‌ സമുദ്ര നിരപ്പിൽ
നിന്നും 200 അടിയോളം ഉയരത്തിൽ സ്തിഥി ചെയ്യുന്ന ഒരു
അപൂർവ്വമായ ഗുഹാ ക്ഷേത്രമാണ് തൃക്കൂർ മഹാദേവ ക്ഷേത്രം.


 


"സ്വയംഭൂ" ആയിട്ടാണ് ഭഗവാൻ ഇവിടെ വിരാജിക്കുന്നത്.
മറ്റൊരു ഗുഹാ ക്ഷേത്രവും നമ്മുടെ ചുറ്റു വട്ടത്ത്
ഉള്ളതായി എനിക്കറിവീല.


കുന്ന് കയറും മുൻപേ പുറയൻ കാവ് എന്നൊരു
ക്ഷേത്രം കൂടെ സമീപത്തുണ്ട്.
തൃക്കൂർ പുഴയിൽ കുളിച്ച് ഈറനോടെ
പുഴക്കരയിലെ പുറയൻ കാവിലെ ദേവിയെ തൊഴുത്‌
നവഗ്രഹങ്ങളെ ചുറ്റി, ഗണപതിയെ സ്തുതിച്ച്
108 പടികൾ ചവിട്ടിക്കയറി വേണം ഈ ക്ഷേത്രത്തിൽ
എത്തിച്ചേരാൻ. 



വടക്കു ഭാഗത്തേക്കാണ് ഗുഹയുടെ മുഖം
തുറന്നിരിക്കുന്നത്. 12 അടി നീളവും 8 അടി വീതിയും
ഉള്ള ഒരു കരിങ്കൽ ഗുഹയാണ് ശ്രീകോവിൽ.
ശ്രീകോവിലിനു മുൻപിലായി 15 അടി നീളമുള്ള
കരിങ്കൽ കൊണ്ട് തീർത്ത ഒരു മുഖ മണ്ഡപവും ഉണ്ട്.
ശിവ ലിംഗത്തിന്റെ ഇടതു ഭാഗമാണ് ഭക്തർ ദർശിക്കുന്നത്.
പാർശ്വ ദർശനമുള്ള ഏക ശിവക്ഷേത്രമാണ് ഇത്.



വലിയ ബലിക്കല്ലും കൊടിമരവും ക്ഷേത്രത്തിനു
കിഴക്ക് ഭാഗത്താണ്. ഗണപതി, ശാസ്താവ്,
അന്തിമഹാകാളൻ, ഭദ്രകാളി, ഭഗവതി, ചാമുണ്ഡി എന്നീ
ഉപദേവന്മാർ ഒരു തറയിൽ പ്രതിഷ്ട്ടിക്കപ്പെട്ടിരിക്കുന്നു.
ഇവിടെ ബലിക്കല്ലുകൽ എല്ലാം ക്ഷേത്രത്തിനു പുറത്താണ്.
ആയതിനാൽ ശ്രീകോവിൽ പ്രദക്ഷിണം സാധ്യമല്ല.
കേരളത്തിൽ ക്ഷേത്രങ്ങളിൽ അപൂർവ്വമായി മാത്രം
കണ്ടുവരുന്ന 'സപ്ത മാതൃക്കൾ' സങ്കൽപ്പവും ഇവിടെയുണ്ട്.



ക്ഷേത്രക്കാഴ്ചകൾ  കണ്ട് വണങ്ങി പുറത്തു കടന്നാൽ
പാറക്കെട്ടുകൾ നമ്മെ കാത്തിരിക്കുന്നുണ്ടാവും.
ക്ഷേത്രം സ്തിഥി ചെയ്യുന്ന മുഴുവനിടവും ഈ പാറക്കെട്ടിന്റെ
ഉള്ളിലാണെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കും.
ഈ പാറക്കെട്ടിന്റെ മുകളിലേക്ക്  ക്ഷേത്ര മര്യാദകളോടെ
നമുക്ക് കയറാനാകും.

 

പാറമുകളിലായി ഒരു ഗർത്തത്തിൽ
സദാ വെള്ളം ഉണ്ടാകും. തീർത്ഥ കിണർ എന്നാണ്
ഇതറിയപ്പെടുന്നതെങ്കിലും ആരും ഇതിലെ ജലം
ഉപയോഗിക്കാറില്ല. കടുത്ത വേനലിൽ പോലും ഈ
കിണറ്റിലെ വെള്ളം വറ്റാറില്ല എന്നത് ആശ്ചര്യകരം
തന്നെയാണ്.




പാറമുകളിൽ  സായന്തനക്കാറ്റ് ഏറ്റ്,
സാന്ധ്യശോഭയിൽ വിളങ്ങുന്ന അംബരത്തിനെ നയനങ്ങളാൽ
പ്രദക്ഷിണം വച്ച് എത്ര നേരം വേണമെങ്കിലും ഇരിക്കാം.

കുന്നിൻ പുറത്തെ പാറമുകളിലെ വിസ്മയക്കാഴ്ചകൾ;
പ്രകൃതിക്കു മുൻപിൽ മനുഷ്യൻ വെറുമൊരു
സാക്ഷി മാത്രമാണെന്ന പ്രപഞ്ച സത്യം, പലയാവർത്തി
ഒരു നാമജപം പോലെ ഉരുവിട്ടുകൊണ്ടേയിരിക്കുന്നു.


അവിടെയിരുന്നാൽ അയൽ ഗ്രാമങ്ങൾ ഒരു ഗൂഗിൾ മാപ്പ്
പോലെ നമുക്ക് കാണാം. അങ്ങകലെ തൃശ്ശൂർ നഗരവും
കാണാം. ഉയരത്തിലുള്ള കെട്ടിടങ്ങൾ വളരെ വ്യക്തമായി
നമുക്കവിടെയിരുന്നു കാണാം.

ഐതിഹ്യം :
അവർണ്ണ സമുദായത്തിൽ പെട്ട ഒരാളാണ് ഈ ക്ഷേത്രം
ആദ്യമായി കണ്ടെത്തിയത്. പുല്ലുമേയാൻ പോയ പശുവിനെ
തിരഞ്ഞു ചെന്നപ്പോൾ ഗുഹയിൽ പശു നിൽക്കുന്നത് കണ്ടു.
പശുപതിയാണല്ലോ മഹാദേവൻ. ഈ വിവരം അദ്ദേഹം തന്റെ
യജമാനനായ നമ്പൂതിരിയെ അറിയിച്ചു.

 നമ്പൂതിരി സ്ഥലം സന്ദർശിച്ചു ഇത് ക്ഷേത്രമാണെന്ന
സത്യം തിരിച്ചറിഞ്ഞു. ക്ഷേത്രം കണ്ടുപിടിച്ച
ആളുടെ സ്മരണക്ക് ക്ഷേത്രത്തിനു മുൻപിൽ തറ
കെട്ടിയിട്ടുണ്ട്. ഉത്സവകാലങ്ങളിൽ കുറത്തിയാട്ടം
നടന്നിരുന്നതും ഈ തറക്ക് മുന്നിലാണ്. ക്ഷേത്രം
കണ്ടതിന്റെ പേരിലാവം "ദൃക്ക്പുരം" എന്ന പേര്
ഈ സ്ഥലത്തിന് ലഭിച്ചത്. കാലക്രമത്തിൽ ദൃക്പുരം
തൃക്കൂർ ആയി പരിണമിച്ചു.



പ്രകൃതിയൊരുക്കിയ ഈ കാഴ്ച കാണാൻ
നിങ്ങൾക്കും താൽപര്യമില്ലേ ? ഉണ്ടെങ്കിൽ വരൂ
ഞങ്ങളുടെ സ്വന്തം ഗ്രാമത്തിലേക്ക്.


എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

ദേശീയ പാത 47-ലെ  പാലിയേക്കര -മണ്ണുത്തി
ബൈ പാസിലെ മരത്താക്കര സിഗ്നലിൽ നിന്നും
വലത്തോട്ട് തിരിഞ്ഞ് ഏകദേശം രണ്ടര കിലോമീറ്റർ
സഞ്ചരിച്ചാൽ തൃക്കൂർ എത്താം.