February 22, 2013

ട്രെയിന്‍ ടിക്കറ്റ്‌




കാലം ചൂളം വിളിച്ചു കുതിച്ചു പായുകയാണ്.
ഡിജിറ്റല്‍, കംപ്യൂട്ടറയിസെഡ്‌, ഓണ്‍ലൈന്‍ എന്നിങ്ങനെയുള്ള
വാക്കുകളിലൂടെ, കാല വേഗത്തിനൊപ്പം മനുഷ്യനും
യാത്രയിലാണ്.
മേല്‍പറഞ്ഞ യുഗങ്ങള്‍ക്കു  മുന്‍പേ, സായിപ്പിന്‍റെ ഭരണകാലത്ത്
തുടങ്ങിയ, റെയില്‍വേയും ട്രെയിന്‍യാത്രയും  നമുക്ക്
പരിചിതമാണ്. അത്തരം യാത്രകളുടെ ഗ്രീന്‍ കാര്‍ഡായ
ട്രെയിന്‍ ടിക്കെറ്റിനെക്കുറിച്ചാണ് ഈ ബ്ലൊഗ്.
ടിക്കറ്റ്‌ എന്ന് പറയുമ്പോള്‍ ഇന്ന് നമുക്ക് സ്റ്റേഷനില്‍ നിന്നും
പ്രിന്‍ററില്‍  ലഭിക്കുന്ന ടിക്കറ്റ്‌ അല്ല കേട്ടോ !

കട്ടിയുള്ള മഞ്ഞ ചട്ടയില്‍ മുന്‍‌കൂര്‍ പഞ്ച് ചെയ്തു വച്ച
ആ പഴയകാല ട്രെയിന്‍ ടിക്കറ്റ്‌.



ഒരുപക്ഷേ ഇന്നും അപൂര്‍വ്വം ചിലയിടങ്ങളില്‍ ഇത്തരം
ടിക്കെറ്റുകള്‍ കിട്ടിയെക്കാം. ഏകദേശം രണ്ടു മാസം
മുന്‍പ് വരെ, എനിക്ക് ഏറ്റവും അടുത്തുള്ള
ഒല്ലൂര്‍ റെയില്‍വെ  സ്റ്റേ ഷനില്‍(തൃശൂര്‍ ജില്ല) നിന്നും
ഈ ടിക്കെറ്റുകള്‍ ആണ് തന്നിരുന്നത്.
നീണ്ട 10 വര്‍ഷക്കാലം  "ഒല്ലൂര്‍ ടു എറണാകുളം"
ട്രെയിന്‍ യാത്ര ജീവിതത്തിന്‍റെ ഒരു ഭാഗമായിരുന്നു,
ദിനവും ഇല്ലെങ്കിലും വാരാന്ത്യത്തിലുള്ള ഈ യാത്രയില്‍
എന്നെ കാത്തിരുന്നത് ഈ പഴയ ടിക്കെറ്റുകള്‍ ആയിരുന്നു.

 


10  രൂപയ്ക്ക് എറണാകുളം വരെ യാത്ര ചെയ്യാം എന്നു
പറയുമ്പോള്‍ ഇതാണ് ഏറ്റവും ലാഭകരമായ യാത്ര
എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലൊ.

അന്നത്തെ യാത്രയ്ക്കൊടുവില്‍ എന്തു കൊണ്ടോ
ടിക്കെറ്റുകള്‍ വലിച്ചെറിയാന്‍ തോന്നിയിരുന്നില്ല.
വെറുതെ അത് സൂക്ഷിച്ചു വയ്ക്കാന്‍ തുടങ്ങിയപ്പോള്‍
പിന്നീട് അതൊരു ശീലമായി.  അറിയാമായിരുന്നു,
ഒട്ടും വൈകാതെ തന്നെ ഇവ കമ്പ്യൂട്ടര്‍ ടിക്കെറ്റുകള്‍ക്ക്
വഴിമാറിക്കൊടുക്കുമെന്ന്. അതുകൊണ്ടു തന്നെ
ഒരിഷ്ട്ടത്തോടെ പാസഞ്ചറിലുള്ള ആ ട്രെയിന്‍
യാത്രകളുടെ ഓര്‍മ്മയ്ക്കായ് അവയെല്ലാം
സൂക്ഷിച്ചു വച്ചു!


തൃശൂര്‍ ഏറണാകുളം ട്രെയിന്‍ യാത്ര എന്ന് കേള്‍ക്കുമ്പോള്‍
തന്നെ ഇത് വായിക്കുന്ന പല കൂട്ടുകാര്‍ക്കും
എന്നെപ്പോലെ ഒത്തിരി ഓര്‍മ്മകള്‍ മനസ്സിലേക്ക്
ചൂളം വിളിചെത്തും.


ട്രെയിന്‍ യാത്രയിലെ  സൗഹൃദങ്ങള്‍, പ്രണയങ്ങള്‍,
നിശ്ശബ്ദമായ വേളകളിലെ ചിന്തകള്‍... അങ്ങനെ പലതും...

അന്നത്തെ  ചില സൗഹൃദങ്ങള്‍ "പുഷ് പുള്‍" ചെയ്ത്
ഇന്നും നീങ്ങുന്നു, ചില പ്രണയങ്ങള്‍ ജീവിതത്തിലേക്കും
ചിലത് വിരഹത്തിലെക്കും പച്ചക്കൊടികള്‍ വീശി,
രാത്രിയാത്രയിലെ ചിന്തകള്‍ അക്ഷരങ്ങളായ്‌
പിന്നീടവ കവിതകളായ്.... 
ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത് പിടിച്ച ഓര്‍മ്മകള്‍
ഇന്ന്  തമാശകളായ് :)


അങ്ങനെ ഒരുപാട്  അനുഭവങ്ങളുടെയും
വഴിയോര കാഴ്ചകളുടെയും ലോകത്തേക്ക്
എന്നെയെത്തിച്ച  ഈ ട്രെയിന്‍ ടിക്കെറ്റുകള്‍
ചവറ്റു കൊട്ടയില്‍ വലിച്ചെറിയാന്‍ തൊന്നുന്നില്ല.
ചുമ്മാ അതിവിടെ ഇരിക്കട്ടെ അല്ലേ?

ടിക്കെറ്റുകള്‍ സൂക്ഷിച്ചു വയ്ക്കാന്‍ നിങ്ങളില്‍
മറന്നു പോയവരുണ്ടോ?
സാരമില്ല; ഇന്നലത്തെ യാത്രയിലെ ഓര്‍മ്മകള്‍
മുന്നോട്ടുള്ള ജീവിത യാത്രക്കുള്ള  ടിക്കെറ്റുകളായ്
നിങ്ങളുടെ കൂടെത്തന്നെയുണ്ടാവട്ടെ.

1 comment:

സുരാജ് നെല്ലിപറമ്പിൽ said...

കഴിഞ്ഞ ആറു വര്‍ഷമായി ഞാനും ഒരു സ്ഥിരം ട്രെയിന്‍ യാത്രക്കാരന്‍ തന്നെയാണ് ചേട്ടായീ...അത് മൂന്നു വര്‍ഷക്കാലം ചാലക്കുടി വരെ ആയിരുന്നെങ്കില്‍ ഇന്നെന്റെ ജീവിതത്തില്‍ ആ റെയില്‍ എറണാകുളം ജങ്ങ്ഷന്‍ വരെ നീണ്ടു കിടക്കുകയാണ്...എങ്കിലും ഇത് പോലെ ടിക്കെറ്റുകള്‍ സൂക്ഷിച്ചു വയ്ക്കുന്ന പരിപാടി അധികമൊന്നുമില്ല...ചിലവു കുറവാണെന്നുള്ള കാരണം കൊണ്ട് തന്നെ ഇന്നത്തെ ട്രെയിനുകള്‍ വഹിക്കാവുന്നതിനേക്കാള്‍ അധിക ഭാരം ചുമന്നു കൊണ്ടാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്...അത് കൊണ്ട് തന്നെ ട്രെയിനില്‍ നില്‍ക്കാന്‍ പോലും മിക്ക ദിവസങ്ങളിലും സ്ഥലം കിട്ടാറില്ല...അതിനാല്‍ തന്നെ ഈ യാത്രകള്‍ പ്രണയങ്ങള്‍ക്ക് വഴി മാറി കൊടുക്കാറുമില്ല മിക്കപ്പോഴും...പഴയതു പോലെ മനസ്സിനും ശരീരത്തിനും ഒരു പോലെ സുഖമുള്ള യാത്രകള്‍ തന്ന ആ ട്രെയിന്‍ യാത്ര ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല എന്ന് ബോധ്യമുണ്ടെങ്കിലും ആഗ്രഹിക്കാറുണ്ട് ആ നനുത്ത മഴത്തുള്ളികള്‍ മുഖത്തേക്ക് ഇറ്റിറ്റു വീഴുന്ന എമെര്‍ജെന്‍സി വിന്‍ഡോയുടെ അടുത്തിരുന്നു കൊണ്ടുള്ള ആ മഴക്കാല യാത്രകള്‍ക്കായി...കൊതിക്കാറുണ്ട് മനസ്സിപ്പോഴും രണ്ടു കൈകള്‍ കൊണ്ടും ഡോറിന്റെ ഹാണ്ടിലുകളില്‍ പിടിച്ചു പുറത്തേക്കു ആഞ്ഞു നിന്ന് കൊണ്ട് കാറ്റിനെ എതിരേറ്റു കൊണ്ടുള്ള എല്ലാം മറന്നുള്ള ആ നിഷ്ക്കളങ്കമായ യാത്രകള്‍ക്കായി...ഓര്‍മ്മകള്‍ നല്‍കിയ ഇ എസ്സിന് ഒരുപാട് നന്ദി...