June 27, 2012

വല്ലാര്‍പാടം


കൊച്ചിയിലെ വല്ലാര്‍പാടം എന്ന സ്ഥലം ഇന്ന് കൂടുതല്‍ അറിയപ്പെടുന്നത്
ഈയിടെ വന്ന കണ്ടയിനര്‍ ടെര്‍മിനലിന്റെ പേരിലാണെങ്കിലും,
ചരിത്ര പ്രസിദ്ധമായ ഒരു ദേവാലയം തേടിയാണ് കഴിഞ്ഞ ദിവസം
ഞാനവിടെ എത്തിയത്. 



 വല്ലാര്‍പാടം ബസിലിക്ക പള്ളി ഇന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു
തീര്‍ത്ഥാടന കേന്ദ്രവും നല്ലൊരു ടൂറിസ്റ്റ് കേന്ദ്രവുമാണ്. കൊച്ചിയിലെ മറൈന്‍
ഡ്രൈവിന്റെ സമീപത്തുള്ള ഗോശ്രീ പാലങ്ങള്‍  കടന്നാല്‍ വല്ലാര്‍പാടം എന്ന
സ്ഥലമെത്തി. പണ്ട് ഈ തുരുത്തില്‍ പോകണമെങ്കില്‍ കായല്‍ മാര്‍ഗം മാത്രമായിരുന്നു
ആശ്രയം , പാലം വന്നിട്ട് വിരലില്‍ എന്നാവുന്നത്ര വര്‍ഷങ്ങളെ ആയിട്ടുള്ളൂ.
അന്നും ഇന്നും വല്ലാര്‍പാടത്തമ്മയുടെ കടാക്ഷത്തിനായി ഭക്തരുടെയും
സഞ്ചാരികളുടെയും  തരക്കാണ്.



ചരിത്രഫലകത്തില്‍ നിന്ന് :

വര്‍ഷം AD 1524 : പോര്‍ച്ചുഗീസ് മിഷനറിമാര്‍ വല്ലാര്‍പാടത്ത് പരിശുദ്ധാത്മാവിന്റെ
ദേവാലയം സ്ഥാപിച്ച് കാരുണ്യ മാതാവിന്റെ ചിത്രം പ്രതിഷ്ട്ടിച്ചു.
പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള ഏഷ്യയിലെ ആദ്യത്തെ ദേവാലയമായിരുന്നു
അത്.
വര്‍ഷം 1676 : 1676 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഈ ദേവാലയം നശിച്ചു പോയി.
മലവെള്ളത്തില്‍ ഒഴുകിപ്പോയ മാതാവിന്റെ ചിത്രം, അന്നത്തെ കൊച്ചി മഹാരാജാവിന്റെ
ദിവാനായിരുന്ന, പാലിയത്ത് രാമന്‍ മേനോന്‍ വീണ്ടെടുത്തു വിശ്വാസികള്‍ക്ക് കൈമാറി.
പുതിയ ദേവാലയം പണിയാനായി ദിവാന്‍ തന്നെ ഭൂമി ദാനം ചെയ്യുകയും ചെയ്തു.
മാതാവിന്റെ അത്ഭുത ചിത്രം വിശ്വാസികള്‍ക്ക് കൈമാറിയ സ്ഥാനത്ത് കൊടിമരം നിര്‍മ്മിച്ചു.
പാലിയത്ത് രാമന്‍ മേനോന്‍ അന്ന്, ദേവാലയത്തിലേക്കായി ഒരു കെടാവിളക്കും നല്‍കി.
[പള്ളിയുടെ അള്‍ത്താരയില്‍ ഇന്നും, ആ കെടാവിളക്ക് മതസൌഹാര്‍ദത്തിന്റെ
പ്രതീകം പോലെ കെടാതെ കത്തുന്നു ]

വര്‍ഷം 1752 : വല്ലാര്‍പാടത്തമ്മയുടെ ദിവ്യശക്തിയുടെ അനുഭവസാക്ഷ്യം പോലെ,
നായര്‍ യുവതിയായിരുന്ന മീനക്ഷിയമ്മയും കുഞ്ഞും ഒരു വഞ്ചിയപകടത്തില്‍ നിന്നും
അത്ഭുതകരമായി രക്ഷപ്പെടുന്നു. മൂന്നു രാപ്പകലുകള്‍ വെള്ളത്തിനടിയില്‍ കഴിഞ്ഞ
അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് മീനാക്ഷിയമ്മയുടെ വല്ലാര്‍പാടത്തമ്മയിലുള്ള
വിശ്വാസം കൊണ്ടാണെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. എന്തായാലും സംഭവശേഷം
പള്ളിവീട്ടില്‍ നായര്‍ കുടുംബത്തിലെ എല്ലാവരും, ഈ ദേവാലയത്തിന്റെ
രക്ഷയ്ക്ക് വേണ്ടി, സ്വയം അടിമകളായി വര്‍ത്തിച്ചുപോന്നു എന്ന് ചരിത്രം പറയുന്നു.
വല്ലാര്‍പാടത്തമ്മയുടെ രക്ഷക്കുവേണ്ടി, സ്വയം അടിമകളായി സമര്‍പ്പിക്കുന്ന
ഒരു ചടങ്ങ് ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്.



വര്‍ഷം 1888 : ലിയോ പാതി മൂന്നാമന്‍ മാര്‍പാപ്പ, വല്ലാര്‍പ്പാടം പള്ളിയുടെ അള്‍ത്താരയെ 
ALTARE PRIVILEGIATUM IN PERPETUUM CONCESSUM എന്ന പ്രത്യേക
പദവിയിലേക്ക് ഉയര്‍ത്തി.

വര്‍ഷം 1951  :  ഭാരത സര്‍ക്കാര്‍ ഈ ദേവാലയത്തെ ഒരു തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.
വര്‍ഷം 2002 : കേരള സര്‍ക്കാര്‍ ഈ ദേവാലയത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചു.
വര്‍ഷം 2004 : ഡിസംബര്‍ ഒന്നിന് , ജോണ്‍ പോള്‍ രണ്ടാമന്‍ ഈ ദേവാലയത്തെ ബസലിക്കയായി ഉയര്‍ത്തി.

ഇതാണ് വല്ലാര്‍പാടം പള്ളിയുടെ ചരിത്രം.


ചരിത്രത്താളിലൂടെ വല്ലാര്‍പ്പാടം കടന്നുപോകുമ്പോള്‍ ഈ ദേവാലയത്തിനുള്ള സ്ഥാനം ചെറുതല്ല.
ഇന്നത്തെ കേരള ജനതയെ വിസ്മയിപ്പിക്കുന്ന കണ്ടയിനര്‍ ടെര്‍മിനലിന്റെ എതിര്‍ വശത്ത് തന്നെയാണ്
ഈ പള്ളി. പഴയ പള്ളിയുടെ വേര് തേടി ചെന്നപ്പോള്‍ എനിക്കീ ഫോട്ടോയും കിട്ടി !


(പഴയ പള്ളിയുടെ ചിത്രം; നെറ്റില്‍ നിന്നെടുത്തത്  )

 (പുതിയ പള്ളിയുടെ ചിത്രം)

പുതിയ പള്ളിമേടയില്‍ ഒത്തിരി രസകരമായ കാഴ്ചകള്‍ ഉണ്ട് പറയാന്‍. "മരിയന്‍ ടവര്‍" എന്ന്
നാമകരണം ചെയ്തിട്ടുള്ള പുതിയ പള്ളിയുടെ മണിമാളിക മുകളിലേക്ക്, സഞ്ചാരികളെ,
വല്ലാര്‍പാടത്തിന്റെ ദൃശ്യ മനോഹാരിതയിലേക്ക് സ്വാഗതം ചെയ്യുന്നു.


10  രൂപയുടെ പാസെടുത്താല്‍ ലിഫ്റ്റ്‌ വഴി മരിയന്‍ ടവറിന്റെ മുകളിലേക്ക് കയറാം.
5 രൂപ കൊടുത്താല്‍ ഗോവണി വഴി കയറാം. ടവറിന്റെ മുകളില്‍ എത്തിയാല്‍
വല്ലാര്‍പാടം ഭാഗം മുഴുവനും, ഗൂഗിള്‍ മാപ് എന്ന കണക്കെ കാണാം. പള്ളിയുടെ മുന്നിലുള്ള
വിശാലമായ ഓവല്‍ ആകൃതിയിലുള്ള മുറ്റം തന്നെയാണ് ഏറ്റവും മനോഹരം.


ആ മുറ്റത്തിന്  ഇരുവശമായി ബൈബിള്‍ പ്രസിദ്ധമായ രംഗങ്ങളുടെ പത്തു ശില്പങ്ങള്‍,
പുല്‍ത്തകിടിയില്‍ നിര്‍മ്മിച്ച ചില്ലു കൂട്ടില്‍ വിശ്രമിക്കുന്നു.


പള്ളിയുടെ അഭിമുഖമായി നിര്‍മ്മിച്ചിരിക്കുന്ന പടവുകള്‍ കയറിയാല്‍,
കുരിശില്‍ ഏറ്റിയ യേശുദേവന്റെ ശില്പവും കാണാം.


ടവറിന്റെ മുകളില്‍ നിന്ന് പിന്‍ വശത്തേക്ക്  നോക്കിയാന്‍ ഇന്ത്യയിലെ തന്നെ നീളമേറിയ
കടല്‍ പാലവും, കണ്ടല്‍ കാടുകളും, പുതുതായി നിര്‍മ്മിക്കുന്ന പള്ളിയും കാണാം.


കാഴ്ച്ചയുടെ വിരുന്നു കഴിഞ്ഞ് ടവറില്‍ നിന്നും ഇറങ്ങിയാല്‍ തിരുമുറ്റത്തും മറ്റുമായി
കുറച്ചു സമയം ചിലവിടാം. അവിടെയുമുണ്ട് ഒരു കൌതുക കാഴ്ച!


 മുറ്റത്ത്‌ അടുക്കി വച്ചിരിക്കുന്നു അസംഖ്യം ഈര്‍ക്കില്‍ ചൂലുകള്‍.
ആഗ്രഹ ഫലപ്രാപ്തിക്കായി ഇവിടെ അനുവര്‍ത്തിച്ചു വരുന്ന ഒരു നേര്‍ച്ചയാണ്‌
"പള്ളിമുറ്റം ചൂലുകൊണ്ട് വൃത്തിയാക്കല്‍" ! മുതിര്‍ന്നവര്‍ ഇത് ഒരു ആചാരമായി
ചെയ്യുമ്പോള്‍, കുട്ടികള്‍ ഇതൊരു കൌതുകമായി രസത്തോടെ,
മുറ്റം മുഴുവന്‍ അടിച്ചു വൃത്തിയാക്കുന്നു.


ദൈവത്തിനു മുന്‍പില്‍ അഹംബോധം വെടിഞ്ഞ്, സ്വയം സമര്‍പ്പിതമാകുന്ന ഒരു
ചടങ്ങായിട്ടായിരിക്കാം ഇത് തുടങ്ങിയത്. ആരാധനാലയങ്ങളില്‍ പോകുന്നത് തന്നെ
ഇതുപോലെയുള്ള നല്ലശീലങ്ങളുടെയും, മൂല്യങ്ങളുടെയും തിരിച്ചറിവ് നേടാനാണല്ലോ.



എങ്ങിനെ ഇവിടെ എത്തിച്ചേരാം?
എറണാകുളത്തെ ഹൈകോര്‍ട്ട്  ജങ്ക്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ്
ഏകദേശം ഒരു കിലോ മീറ്റര്‍ കഴിയുമ്പോള്‍ ഇടത്തോട്ടു തിരിഞ്ഞ്
രണ്ട് ഗോശ്രീ പാലങ്ങള്‍ കടന്നാല്‍, വലതു വശത്തായി
ആകാശം തൊട്ടുനില്‍ക്കുന്ന വെള്ള നിറത്തിലുള്ള പള്ളിയാണ്
വല്ലാര്‍പാടം ബസലിക്ക. 

No comments: