May 23, 2011

പമ്പരം


വേനലവധിക്കാലം തീരാറായി..
കുട്ടികളെല്ലാം തന്നെ അവസാനനാളുകളിലെ ആഘോഷ തിമര്‍പ്പിലാണ് .
ടി വി യുടെയും വീഡിയോ/കമ്പ്യൂട്ടര്‍ ഗെയിമുകെളുടെയും മുന്നില്‍ നിന്നും
മാറാതെ നില്‍ക്കുന്ന കുട്ടികളുള്ള ഇക്കാലത്ത്,
പമ്പരം കറക്കി കളിക്കുന്ന ഒരു കുട്ടിയുടെ ചിത്രം കിട്ടിയത്
ഒരു ഭാഗ്യമയിട്ടാണ് എനിക്ക് തോന്നിയത്.

കുറെ നാളുകളായി ഒരു "പമ്പര-ചിത്രം" തേടി ഞാന്‍ നടക്കുന്നു;
ഫ്ലോറിഡയിലുള്ള എന്റെയൊരു സുഹൃത്തിന്റെ ആഗ്രഹാവുമായിരുന്നു അത്.
അമേരിക്കയിലെ സുഹൃത്തിന് ഈയിടെ ഒരു ആണ്‍തരി ജനിച്ചപ്പോള്‍
അപ്പന്റെ പഴയകാല "പമ്പര" ഓര്‍മ്മകള്‍ നോസ്ടാല്‍ജിക്കായി തലക്കടിച്ചു കാണും :)
[അനൂപേ, ബ്ലോഗ്‌ ഞാന്‍ താങ്കള്‍ക്കും മകനും ഡെഡിക്കേറ്റ് ചെയ്യുന്നു]


എന്റെയൊക്കെ കുട്ടിക്കാലത്ത് "പമ്പരം-കൊത്ത് " എന്നൊരു "ദേശീയ ഗെയിം"
നാട്ടിലൊക്കെ പോപ്പുലര്‍ ആയിരുന്നു. പമ്പരം ചാട്ടയില്‍ ചുറ്റിയെടുത്തു താഴെ വരച്ചുവച്ച
വൃത്തത്തില്‍ ആഞ്ഞു കൊത്തും. വൃത്തം "മിസ്സ്‌" ആവുന്നവര്‍ക്ക് പമ്പരം വൃത്തത്തില്‍ തന്നെ
അടിയറവു വയ്ക്കേണ്ടതും, മറ്റു "കൊത്തുകാര്‍" അടുത്ത ഊഴങ്ങളില്‍ വൃത്തത്തില്‍ കൊത്തുന്നതിനോപ്പം
"അടിമയായ" പമ്പരത്തെ കൊത്തി തെരിപ്പിക്കുന്നതും ആയിരിക്കും.
അങ്ങനെയാണ് കളി പുരോഗമിക്കുന്നത്. പമ്പരത്തിലെ ഇന്‍-ബില്‍റ്റ് ആണി മാറ്റി
പകരം "സ്പെഷ്യല്‍" ആണി വച്ച് നമ്മുടെയൊക്കെ പമ്പരം കൊത്തിപ്പൊളിച്ച
"പുലികളെ" നിങ്ങള്‍ക്കും ഓര്‍മ്മയില്ലേ???



കാലം കടന്നു പോയപ്പോള്‍ പമ്പരവും ഇതുപോലുള്ള മറ്റു കളിക്കോപ്പുകളും
പുത്തന്‍ ഗാട്ജെറ്റുകള്‍ക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു.

May 03, 2011

അതിരാത്രം-2011



"അറിഞ്ഞുകൊണ്ട് അതിജീവിക്കുക"

പ്രപഞ്ചമെന്ന സൃഷ്ടി പ്രക്രിയയുടെ സൂക്ഷ്മാക്ഷരങ്ങള്‍ കൊണ്ടാണ്
വേദങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നത്.
വേദങ്ങള്‍ പ്രകൃതിയുടെ ശാസ്ത്രവും ധര്‍മ്മത്തിന്റെ ശ്രോതസ്സുമാണ്.
അതിന്റെ പൊരുള്‍ അറിഞ്ഞവന് മാത്രമേ "ഞാനും ഞാനല്ലാത്തതിന്റെയും"
എന്ന വ്യത്യാസം ഇല്ലാതാവുന്നുള്ളൂ.
ഈ സൂക്ഷ്മ മന്ത്രങ്ങളുടെ ധ്വനി സാന്ദ്രതയിലേക്ക് ആവാഹിച്ചുണര്‍ത്തിയ അഗ്നിയില്‍
അനുഷ്ട്ടാന നിഷ്ട്ടയോടുള്ള സമര്‍പ്പണം
പ്രകൃതിയുടെ അദൃശ്യ ധമനികളെ ഊര്‍ജസ്വലമാക്കുമെന്ന് മഹര്‍ഷിമാര്‍ കണ്ടെത്തി.
അവരതിനെ യാഗമെന്ന് പേര്‍ ചൊല്ലി.
അതിരാത്രം ഏഴു വിധം സോമയാഗങ്ങളില്‍ ഒന്നാണ്.


ആചാരാനുഷ്ട്ടാനങ്ങള്‍ കൊണ്ട് പുകള്‍കൊണ്ട ഭാരതത്തില്‍
അതിരാത്രത്തിന് വേദിയോരുങ്ങിയത് നമ്മുടെ കേരളത്തിലെ,
എന്റെ സ്വന്തം നാടായ തൃശ്ശിവപേരൂരിലാണ്.
ഒരു മനുഷ്യായുസ്സില്‍ വല്ലപ്പോഴും മാത്രമേ ഇത്തരമൊരു മഹായാഗത്തിന് സാക്ഷ്യം
വഹിക്കാന്‍ കഴിയുകയുള്ളൂ.
35 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു അതിരാത്രം കൂടി അരങ്ങേറി,
തൃശൂരിലെ, യാഗങ്ങളുടെ യജ്ഞ ഭൂമിയായ പാഞ്ഞാല്‍ എന്ന ഗ്രാമത്തിലെ,
ലക്ഷ്മി നാരായണ ക്ഷേത്രത്തിനു സമീപം. (ഏപ്രില്‍ 4 മുതല്‍ 15 വരെ )

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഏതുമില്ലാതെ പ്രകൃതിയുടെ ഉണര്‍വിനും
മനുഷ്യ നന്മക്കും വേണ്ടിയാണ് അതിരാത്രം നടത്തുന്നത് എന്ന സത്യമാണ്
എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. "ലോക സമസ്ത സുഖിനോ ഭവന്തു" എന്ന ഭാരതീയ
ദര്‍ശനം തന്നെയാണ് ഇവിടെ ഉദ്ഘോഷിക്കുന്നത്. "അറിഞ്ഞുകൊണ്ട് അതിജീവിക്കുക്ക"
എന്നൊരു ആശയവും നമുക്ക് പകര്‍ന്നു തരുന്നു ഈ അതിരാത്രം.


12 ദിവസം നീണ്ടു നിന്ന അതിരാത്രത്തിന് ആ ഗ്രാമം മുഴുവന്‍ ആതിഥ്യമരുളി.
ഗരുഡ ചിതിയിലെ യാഗാഗ്നിയും പ്രവര്‍ഗ്യവും എല്ലാം അതിരാത്രം കാണാനെത്തിയ
ലക്ഷങ്ങള്‍ക്ക് ആദ്യാനുഭവമായിരുന്നു. അതിരാത്രത്തിലെ ചില ആചാരങ്ങളും
ചടങ്ങുകളും നമ്മില്‍ കൌതുകമുണര്‍ത്തും. ദിവസവും രാവിലെ 3 മണി മുതല്‍ രാത്രി 11 വരെ
നീളുന്ന ചടങ്ങില്‍ നിരവധി ഋത്വിക്കുകള്‍ അണിചേരും. അക്കിത്തിരിപ്പാടും യാഗത്തിന്റെ
യജമാനനും യജമാനത്തിയും എല്ലാം അതിരാത്ര ചടങ്ങുകളുടെ ഭാഗമാണ്. ഓരോരുത്തര്‍ക്കും
അവരുടെതായ പ്രത്യേക സ്ഥാനമാനങ്ങളുണ്ട്.

യാഗത്തിലെ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന
സാമഗ്രികള്‍ക്കുമുണ്ട് പ്രത്യേകതകള്‍. അവയെല്ലാം കണക്കനുസരിച്ച് വിവിധ മരങ്ങളില്‍
കൊത്തിയെടുത്തവയാണ്. മണ്പാത്രങ്ങളും മണ്ണില്‍ തീര്‍ത്ത കിണ്ടിയുമെല്ലാം നമ്മില്‍
കൌതുകമുണര്‍ത്തും.
യജ്ഞ വേദിയില്‍ ഞാന്‍ കണ്ട ചില കാഴ്ചകള്‍ നിങ്ങളുമായി പങ്കുവെക്കുന്നു.


ഒടുവിലീ യാഗശാല തന്നെ അഗ്നിക്കിരയാക്കി അതിരാത്രം സമാപിക്കുന്നു.
യാഗത്തിന്റെ യജമാനന്‍ അതിരാത്രത്തിന്റെ ആത്മാവും, യാഗശാല ശരീരവും
ആണെന്നാണ്‌ പ്രമാണം. അതുകൊണ്ടാണ് യാഗാന്ത്യം യജമാനനാകുന്ന
ആത്മാവില്ലാതാകുന്നതോടെ യാഗശാല അഗ്നിക്ക് സമര്‍പ്പിക്കുന്നത്.
അനുഗ്രഹവര്‍ഷം പോലെ മഴത്തുള്ളികള്‍ യാഗഭൂവിലേക്ക് വര്‍ഷിക്കുന്നത്
അതിരാത്ര വിജയവും പുണ്യവുമാണെന്നും കരുതപ്പെടുന്നു.


ഇനിയൊരു അതിരാത്രം എന്നാണുണ്ടാവുക എന്ന് പറയുക വയ്യ.
ഈയിടെ ഒരു പത്രത്തില്‍ വായിച്ചു, മൂകാംബിക ക്ഷേത്ര ദേവസ്വവുമായി സഹകരിച്ചു
2013 ല്‍ പാഞ്ഞാളില്‍ വച്ച് തന്നെ അടുത്ത അതിരാത്രം നടന്നേക്കും എന്ന്.
എന്തായാലും നമുക്ക് കാത്തിരിക്കാം,
വേദ മന്ത്രങ്ങളുടെ ആവര്‍ത്തനത്തില്‍, ഗരുഡ ചിതിയില്‍
മനുഷ്യ-നന്മയുടെ അഗ്നി തെളിയുന്നതും കാത്ത്...