December 28, 2010

വിരഹം

പ്രിയപ്പെട്ട ഡിസംബര്‍,

പ്രണയത്തിന്റെ മഞ്ഞുപുതപ്പിനുള്ളില്‍ എന്നെ തനിച്ചാക്കി,
ഒടുവില്‍ നീയും യാത്രയാവുകയാണ്.
ഋതുക്കളിലെ ഓരോ ശിശിരവും കഴിയുമ്പോള്‍ നീയും യാത്രയാവുമെന്നറിഞ്ഞിട്ടും
നിന്നെ ഞാന്‍ പ്രണയിച്ചു.
നീയോര്‍ത്തിട്ടുണ്ടോ ? നിന്നോടൊപ്പം എനിക്ക് നഷ്ട്ടമാകുന്നത് ഒരു
വത്സരം കൂടിയാണ്; ഒരുപാട് മോഹങ്ങളും പ്രതീക്ഷകളും എന്നിലേക്ക്‌
പകര്‍ന്നു തന്ന ഒരു വര്‍ഷം.
ഇതളുകള്‍ അടര്‍ന്നുവീഴും പോലെ കുറച്ചു ദിവസങ്ങള്‍ മാത്രം...

പ്രതീക്ഷകളുടെ കുഞ്ഞു നക്ഷത്രങ്ങളും, നിലാവിന്റെ നേര്‍ത്ത തണുപ്പും എന്നില്‍
നിറച്ചു നീ യാത്രയാകുമ്പോള്‍ ഞാന്‍ എന്താണ് നല്‍കേണ്ടത്, എന്താണ് പറയേണ്ടത്?


നിനക്ക് ശേഷം വരാനിരിക്കുന്നത് പുതിയൊരു വര്‍ഷമാണ്‌. പേടിയാകുന്നു എനിക്ക്;
ഒരു പക്ഷെ ഞാന്‍ നിന്നെ മറന്നു പോയാലോ; ഋതുഭേദങ്ങള്‍ക്കപ്പുറം നീ വീണ്ടും
വന്നണയുമ്പോള്‍ എനിക്ക് നിന്നെ തിരിച്ചറിയാന്‍ കഴിയുമോ?
എന്നും എന്റെ ചോദ്യങ്ങള്‍ക്ക് ഒരു കണ്ണുനീരായിരുന്നു നിന്റെ ഉത്തരം.
നിന്നിലെ എന്നോടുള്ള പ്രണയം പോലും മിഴിനീരില്‍ നീയൊളിപ്പിച്ചുവച്ചു.
മിഴിനീര്‍ചാലില്‍ ഞാന്‍ തേടി നടന്ന ഉത്തരങ്ങളൊന്നും നീയെന്നിലേക്ക്
പകര്‍ന്നതെയില്ല !


ഒടുവില്‍ ഒരു പ്രണയകാലത്തിന്റെ അന്ത്യയാമത്തില്‍
ശിശിരവും യാത്രയാകുമ്പോള്‍;
ഒരു മെഴുകുതിരിപോലെ എന്നിലെരിഞ്ഞ നിന്റെ പ്രണയത്തെ ഓര്‍ക്കാന്‍
ഞാന്‍ എന്താണ് കരുതിവെക്കേണ്ടത് ?


November 26, 2010

നൃത്തം



പീലിക്കണ്ണുകളെഴുതി പട്ടാടയുടുത്ത്
മുടിയില്‍ പൂമേടഞ്ഞിട്ട്‌
കയ്യില്‍ കണകമുദ്രകണിഞ്ഞ്
കാല്ചിലമ്പിന്റെ കളശ്രുതിയില്‍
മതിമറന്നു നൃത്തം ചെയ്യുന്ന പെണ്‍കുട്ടി...ഇവളാരായാലും അവളുടെ നൃത്തം കണ്ണിനു പുണ്യം തന്നെ...

November 12, 2010

പൂഞ്ചിറ

ഇലവീഴാ പൂഞ്ചിറ [തൊടുപുഴ, ഇടുക്കി ജില്ല]


ട്രെക്കിങ്ങും മലകയറ്റവും ഇഷ്ട്ടമാണോ നിങ്ങള്‍ക്ക്?
എങ്കില്‍ "ഇലവീഴാ-പൂഞ്ചിറ"യിലേക്ക് പോകാം.
ഇടുക്കി കോട്ടയം ജില്ലകളെ, പച്ച വെല്‍വെറ്റില്‍ വരച്ചൊരു സാറ്റലൈറ്റ്
ചിത്രം പോലെ കാണാം, മൂവായിരത്തി അഞ്ഞൂറ് അടി മുകളില്‍നിന്ന് .


രണ്ടു മലകള്‍, അതിന്റെ നടുവില്‍ പച്ച സമതലം.
ഒരു വശത്ത് മലങ്കര ഡാമും മഴക്കാടും.
മലകള്‍ക്കിടയില്‍ പുരാതന കാലത്ത് ഒരു തടാകമായിരുന്നത്രേ !
ദ്രൌപതിക്ക് നീരാടാന്‍ ഭീമസേനന്‍ ചവിട്ടിയുണ്ടാക്കിയ ഓലിയിലെ
വെള്ളത്തിന്‌ മധുരമാണ്. വേനല്‍ക്കാലത്തും വെള്ളം ലഭിച്ചിരുന്ന ഓലി
ഇപ്പോള്‍ മൂടിയ നിലയിലാണ്. മരങ്ങള്‍ ഒന്നും ഇല്ലാതിരുന്ന
ഈ ഓലിയെ അനുസ്മരിച്ചാണ് ഇലവീഴാ പൂഞ്ചിറ എന്ന
പേര് വന്നത് എന്നാണു ഐതീഹ്യം. മരങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഓലിയില്‍
ഇലകളും വീഴാറില്ലത്രേ ! അങ്ങനെ ഇലവീഴാപൂഞ്ചിറയുണ്ടായി !


ഇടുക്കി ജില്ലയിലെ തൊടുപുഴ പ്രദേശത്തെ ഒരു പ്രധാന
വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാ പൂഞ്ചിറ. ഇടുക്കി കോട്ടയം
ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മൊട്ട കുന്നുകളും പുല്‍മേടുകളും
നിറഞ്ഞ ഈ കുന്നിന്‍ പ്രദേശത്തെ കുളിര്‍കാറ്റും കാഴ്ചകളും ഏതൊരു
സഞ്ചാരിയെയും ആകര്‍ഷിക്കും. ഈ കുന്നിന്‍ മുകളില്‍ നിന്ന് മഴ കാണാന്‍
വളരെ മനോഹരമാണെങ്കിലും ഇടി മിന്നലിനെ പേടിക്കണം. മുകളിലെത്തിയാല്‍
മറ്റു ഉയര്‍ന്ന മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇടിമിന്നല്‍ ഉള്ള സമയത്ത് ഇവിടെ
പോകാതിരിക്കുന്നതാണ് നല്ലത്. ഞങ്ങളുടെ യാത്രയെയും; ഇടയും മിന്നലും
തെല്ലൊന്നു വലച്ചു. എങ്കിലും മഴമേഘങ്ങള്‍ക്കൊപ്പം നിന്ന് , മഴത്തുള്ളികള്‍
നുകര്‍ന്ന അനുഭവം വേറിട്ടൊരു കാഴ്ചയായി.

പൂഞ്ചിയില്‍നിന്നും കോട്ടയത്തുള്ള വാഗമണ്‍ കുന്നുകളിലേക്ക്‌ ട്രെക്കിംഗ് പോകാനാവും.
ഏറെ സാഹസികമായ ഈ യാത്രക്ക് പക്ഷേ വനം വകുപ്പിന്റെ അനുമതിയും നല്ലൊരു
ഗൈഡും വേണം. മാതൃഭുമി പ്രസിദ്ധീകരണമായ "യാത്ര" എന്നൊരു മാഗസിനില്‍,
ഇംഗ്ലണ്ട്-ഇല്‍ നിന്നുള്ള ഒരു സംഘം പൂഞ്ചിറ-വാഗമണ്‍ ട്രെക്കിംഗ് നടത്തിയതിന്റെ
വിവരണം ഒരിക്കല്‍ വായിക്കുകയുണ്ടായി.

എങ്ങിനെ ഇവിടെ എത്തിച്ചേരാം?

തൊടുപുഴയില്‍ നിന്നും 15 കിലോമീറ്റര്‍ മൂലമറ്റം റൂട്ടില്‍ സഞ്ചരിച്ച് കാഞ്ഞാറില്‍ എത്തി
അവിടെ നിന്ന് 10 കിലോമീറ്റര്‍ ആണ് ഇലവീഴാ പൂഞ്ചിറയിലേക്കുള്ള ദൂരം.
കാഞ്ഞാറില്‍ നിന്ന് കൂവപ്പിള്ളി വഴി വീതി കുറഞ്ഞ കയറ്റം കയറി
ചക്കിക്കാവ് വരെയുള്ള 8 കിലോമീറ്റര്‍ ദൂരം ടാറിംഗ് നടത്തിയിട്ടുണ്ടെങ്കിലും
അവിടെനിന്നുള്ള മണ്‍ പാതയിലൂടെയുള്ള യാത്ര അല്പം ദുഷ്ക്കരമാണ്.
ജീപ്പ് പോകാന്‍ പോലും ബുദ്ധിമുട്ടുള്ള ഈ വഴിയിലൂടെ 2 കിലോമീറ്റര്‍
കാല്‍നടയായി സഞ്ചരിച്ചാല്‍ ഇലവീഴാ പൂഞ്ചിറയിലെത്താം.




തൊടുപുഴയില്‍ നിന്നും പൂഞ്ചിറയിലേക്കുള്ള യാത്രാമദ്ധ്യേ മലങ്കര ഡാമും
സന്ദര്‍ശിക്കാവുന്നതാണ് . തൊടുപുഴയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ
"തൊമ്മന്‍കുത്ത് " എന്നൊരു വിനോദ സഞ്ചാര കേന്ദ്രവുമുണ്ട്.
തൊമ്മന്‍കുത്തിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ഞാനിവിടെ എഴുതാം.

Location Tag : Ilaveezha poonchira, Ila veezha poonchira, Thodupuzha, Idukki Tourism]

October 24, 2010

കവിയുടെ യാത്ര

കഴിഞ്ഞ ദിവസം അന്തരിച്ച എ. അയ്യപ്പന്‍ എന്ന കവിയുടെ ആകസ്മിക
മരണം മനസ്സില്‍ ഒരുപാട് നൊമ്പരമുനര്‍ത്തി. സത്യം പറഞ്ഞാല്‍,
എനിക്കദ്ധേഹത്തിന്റെ കവിതകളുമായി കൂടുതല്‍ അടുപ്പമില്ല.
എന്നിരുന്നാലും തെരുവിന്റെ നൊമ്പരങ്ങള്‍ കടലാസ് കഷണത്തിലേക്ക്
പകര്‍ത്തിയ ആ കവി ആരാരുമറിയാതെ തെരുവില്‍ കിടന്ന്
മരിച്ചെന്നറിഞ്ഞപ്പോള്‍, ഒരു ദുരൂഹത തോന്നി. മനസ്സില്‍ അല്പം നൊമ്പരവും.
ജോണ്‍ അബ്രഹാമിന്റെയൊക്കെ സ്നേഹിതനായിരുന ഈ കലാകാരനും
അത്തരത്തിലൊരു മരണം മനസാല്‍ ആഗ്രച്ചുകാണും ...
കേരളത്തിലങ്ങോലമിങ്ങോളം വെയില്‍ തിന്നുന്ന പക്ഷിയെപ്പോലെ
അലഞ്ഞു നടക്കുമ്പോഴും ഈയൊരു പകല്‍ സ്വപ്നം അയാള്‍
കണ്ടിരിക്കണം...


അയ്യപ്പനെന്ന കവിയുടെ ജീവിത സാഹചര്യങ്ങള്‍ തന്നെയാവാം
ഈ കവിയെ സൃഷ്ട്ടിച്ചത്. തട്ടാന്‍ കുടുംബത്തില്‍ ജനിച്ച അയ്യപ്പനെ
ബാല്യം മുതലേ കാത്തിരുന്നത് ദുരന്തങ്ങളായിരുന്നു. പതിനഞ്ചു
വയസ്സായപ്പോഴേക്കും അക്ഷരാര്‍ത്ഥത്തില്‍ അനാഥനായ അദ്ദേഹം
മരണം അടുക്കും വരേയ്ക്കും കേരളത്തില്‍ അങ്ങോളമിങ്ങോളം അലഞ്ഞു
നടക്കുക തന്നെയായിരുന്നു. സുഹൃത്തുക്കളുടെ ഒരു ബ്രുഹുത്തായ ചങ്ങലയുടെ
കണ്ണിയായിരുന്നു അദ്ദേഹം.

അധ്യാപനത്തില്‍ നിന്നും മഹാനായൊരു കവിയിലെക്കുള്ള യാത്രക്കിടയില്‍
ഒരു ബന്ധനങ്ങളും ഈ കവിയെ തലച്ചിട്ടില്ല. അടുക്കും ചിട്ടയുമായൊരു
ജീവിതവും അധെഹത്തിനുണ്ടായില്ല. ഒടുവില്‍ ഒരിടത്തുമെത്താതെ, തന്നെ
തേടിയെത്തിയ "ആശാന്‍ പുരസ്കാരം" പോലും സ്വീകരിക്കാന്‍ കാത്തു നില്‍കാതെ
ആരോടും ഒരു വാക്ക് പോലും പറയാതെ ആ കവി യാത്രയായി...

ജീവിതത്തിലെന്ന പോലെ അക്ഷരങ്ങളിലും "കറുപ്പിന്റെ" നിറം സൂക്ഷിച്ചിരുന്ന
ഈ കവി, "കല്‍ക്കരിയുടെ നിറമുള്ള ഗ്രീഷ്മത്തിലും" "കണ്ണീര്‍" പൊഴിക്കുമായിരുന്നു.
സമയത്തിന്റെ കണക്കു നോക്കുമ്പോഴും, എന്നും "തെറ്റിയോടുന്നൊരു സെക്കന്റ്‌ സൂചി"
ആയി കാലത്തിന്റെ ചുവരില്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളുടെ പെണ്ടുലമായി
അദ്ദേഹം നിലകൊണ്ടു.

ഒടുവില്‍ എവിടെയോ മരിച്ചു കിടക്കുമ്പോഴും;
ലോകത്തോട്‌ വിളിച്ചു പറയാന്‍,
അവസാന നിമിഷവും തന്റെ കൈമടക്കില്‍ ഉള്ള
പഴയൊരു കടലാസ് കഷണത്തില്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു;
ഹൃദയത്തില്‍ തൊട്ടെഴുതിയ കുറച്ചുവാക്കുകള്‍...
ആ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ യാഥാര്‍ത്യമാവുകയായിരുന്നു.
-----------------------------------------------------------------------------------
ഞാന്‍ കണ്ടിട്ടില്ലാത്ത, ഞാന്‍ വായിച്ചറിഞ്ഞിട്ടില്ലാത്ത
ആ കവിക്ക്‌ പ്രണാമങ്ങള്‍...

"എന്റെ കവിതയുടെ ഭയത്തിന്റെ തുറമുഖത്തില്‍
വന്നു നില്‍ക്കുന്നവര്‍ക്കും
...കണ്ണീരിന്റെ നനവില്‍ അലിയുന്നവര്‍ക്കും
വജ്രസാരമായ എന്റെ പ്രേമത്തിന്റെ
വര്‍ഗശത്രുക്കളോടുള്ള
വാത്സല്യക്കേട്‌ അനുഭവിച്ചിട്ടുള്ളവര്‍ക്കും
അഭയം തന്ന ഹൃദയങ്ങള്‍ക്കും
എന്റെ ജീവിത്തിന്‌ അടിവരയിട്ടുതന്നവര്‍ക്കുമാണ്‌
എന്റെ കവിതകള്‍."

October 22, 2010

സൈക്കിള്‍

പഴയ ഒരു സൈക്കിള്‍.
പണ്ടിവന്‍ രാജാവായിരുന്നു. ഇന്ന് ആക്രി കച്ചവടക്കാര്‍ക്ക് പോലും
വേണ്ട എന്ന് തോന്നുന്നു.

ഈ ബ്ലോഗ്‌ വായിക്കുന്ന എന്റെ സമപ്രായക്കാര്‍ക്ക് ഒരുപക്ഷെ,
ഗ്രീസിട്ട ചങ്ങലയിലൂടെ പണ്ടത്തെ അഭ്യാസങ്ങളുടെ ഓര്‍മ്മകള്‍
സൈക്കിളും ചവിട്ടി വരുന്നുണ്ടാവും...
സ്കൂള്‍ അവധിക്കാലത്ത്‌ ആദ്യമായി സൈക്കിള്‍
ചവിട്ടു പഠിച്ചതും, കൂട്ടുകാരൊത്തു സൈക്കിളില്‍ സെക്കന്റ്‌ ഷോ കാണാന്‍
പോയതും, നാട്ടില്‍ സൈക്കിള്‍ യജ്ഞം നടന്നതുമൊക്കെ..
അന്നൊക്കെ സൈക്കിള്‍ വാടകയ്ക്ക് പോലും കൊടുക്കുന്ന കടകള്‍
ഉണ്ടായിരുന്നു.
രാവിലെ പത്രമിടുന്ന ചാക്കുണ്ണി ഏട്ടനും , പാല് കൊണ്ടുവന്നിരുന്ന
ശങ്കരേട്ടനും, മീന്‍കാരന്‍ ജോസേട്ടനും സൈക്കിള്‍ ഉണ്ടായിരുന്നു.
ജോസേട്ടന്‍ ഇന്ന്, കാലം മാറിയപ്പോള്‍ M-80 (മീന്‍-80 എന്നും പറയും)
വാങ്ങി. എങ്കിലും നാട്ടിലൊക്കെ ചിലരുടെ കയ്യിലെങ്കിലും ഇതുപോലത്തെ
സൈക്കിള്‍ ഉണ്ട്. കുറച്ചു നാള് കൂടെ ഇതൊക്കെ ഇവിടെ കണ്ടേക്കും.
ത്രീ സ്പീഡും, ഗിയരുമൊക്കെ ഉള്ള പുത്തന്‍ സൈക്കിള്‍ വരുമ്പോള്‍ ഈ
മോഡല്‍ സൈക്കിളുകള്‍ ആന്റിക് വസ്തുവായി മാറും, തീര്‍ച്ച.
മോഡല്‍ ഏതുമാവട്ടെ, സൈക്കിള്‍ ചവിട്ട് ആരോഗ്യത്തിനും വ്യായാമത്തിനും
ഉഗ്രനാനെന്നു ഞാന്‍ പറയണ്ടല്ലോ ല്ലേ ?


ഈയിടെ എന്റെയൊരു സുഹൃത്ത്‌ അദ്ധേഹത്തിന്റെ ബ്ലോഗില്‍ സൈക്കിളിനെ കുറിച്ച്
വളരെ രസകരമായി എഴുതിയിരുന്നു. നര്‍മ്മം ഇഷ്ട്ടപെടുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്ത്
ആ അനുഭവ കഥ വായിക്കുമല്ലോ.

September 23, 2010

കാക്ക പുരാണം

നമ്മുടെ ചുറ്റുവട്ടത്തൊക്കെ ഏറ്റവുമധികം കാണുന്നതും,
എന്നാല്‍ ആരുമധികം ശ്രധിക്കാത്തതും,
നമുക്കൊക്കെ അപ്രസക്തവുമായ പക്ഷിക്കൂട്ടമാണ് കാക്കകള്‍.
കാണാന്‍ അഴകുള്ള വര്‍ണ്ണക്കൂട്ടുകളോ മധുരമേറിയ ശബ്ദമോ
ഇവയ്ക്കില്ലാത്തതാവാം കാരണം.



ഈ കാക്കകള്‍ക്കും ചില ലക്ഷണങ്ങളുടെ കഥ പറയാനുണ്ട്.
കാക്ക കരയുന്നതും, ദിശ തിരിഞ്ഞു ഇരിക്കുന്നതുമൊക്കെ ഓരോ
ലക്ഷണങ്ങളാണ്. കേട്ടിട്ടില്ലേ, കദളി വാഴക്കയ്യില്‍ ഇരുന്നു കരയുന്ന
കാക്കകള്‍ വിളിച്ചു വരുത്തുന്നത് വിരുന്നുകാരെയാണ്. കാക്ക
കരയുന്ന ശബ്ദത്തിന്റെ വ്യതിയാനങ്ങള്‍ ഓരോ ലക്ഷണങ്ങളെ കുറിക്കുന്നു.
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തെക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരിക്കുന്ന
കാക്കകള്‍, ഒരുപക്ഷെ യാത്രയുടെ ഗുണഫലം പറഞ്ഞു തന്നേക്കും.
ബലി കാക്കകള്‍ക്ക് പറയാനുള്ളത്, നമ്മെ വിട്ടുപോയ ആത്മാക്കളുടെ
സുഖ ദുഖങ്ങളാണ്.

കാക്കയെ കാണാന്‍ സുന്ദരിയല്ലെങ്കിലും, ഏറ്റവും സുന്ദരമായ മലയാളത്തില്‍
ഒട്ടേറെ കാക്ക പ്രയോഗങ്ങളുണ്ട് ! ഒരിക്കലും കണ്ടിട്ടില്ലാത്ത
"കാക്ക തമ്പുരാട്ടിയും" എണ്ണിയാലൊടുങ്ങാത്ത "കാക്കതൊള്ളായിരം"
വര്‍ഷങ്ങളുമൊക്കെ പ്രയോഗത്തിലുണ്ട്.
ഈ "കാക്കതൊള്ളായിരം" എന്ന് പറഞ്ഞാല്‍
എത്രയാണെന്ന് ആരെങ്കിലുമൊന്നു പറഞ്ഞു തരാമോ?
നിങ്ങള്‍ക്കറിയാവുന്ന കൂടുതല്‍ "കാക്ക" കഥകളും
ഇവിടെ പങ്കുവയ്ക്കുക.

August 20, 2010

ഓണാശംസകള്‍...



കര്‍ക്കിടക രാവുകള്‍ക്കപ്പുറം നന്മകളുടെ ചിങ്ങനിലാവുദിച്ചു;
ഇനി
ഓണപ്പൂക്കളുടെയും ഓണത്തുമ്പികളുടെയും ഓണപ്പാട്ടിന്റെയും നാളുകള്‍...

ഓണനാളുകളിലെ സന്തോഷവും ഐശ്വര്യവും സമൃദ്ധിയും
എന്നും
മായാതെ നില്‍ക്കട്ടെ എന്ന പ്രാര്‍ഥനയോടെ...
എല്ലാ
ബ്ലോഗ്‌ വായനക്കാര്‍ക്കും എന്റെ ഹൃദയംനിറഞ്ഞ
ഓണാശംസകള്‍ !!!

August 17, 2010

ഫോട്ടോഗ്രഫി ദിനം

ആഗസ്റ്റ്‌ 19
ലോക ഫോട്ടോഗ്രഫി ദിനമായി ആചരിക്കുന്നു.

നമ്മുടെ നാട്ടില്‍ മറ്റു കലകളെപ്പോലെ ഇതിനു ഏറെ പ്രചാരമില്ലെങ്കിലും
മനസ്സിനെ ദൃശ്യ വിസ്മയത്തിന്റെ കാല്‍പനിക ലോകത്തേക്ക്
കൂട്ടിക്കൊണ്ടുപോകാന്‍ ഈ സങ്കേതത്തിനു സാധിക്കും.
അതിനാല്‍ ഇതും ഒരു കലാരൂപമാണെന്നു വിശ്വസിക്കുന്നു.

ഫോട്ടോഗ്രാഫിയുടെ ചരിത്രമൊന്നു നോക്കാം?
ഗ്രീക്ക് വാക്കില്‍ നിന്നാണ് ഫോട്ടോഗ്രാഫി ജന്മമെടുത്തത്.
photos="light" : graphein="to draw"

ലൂയി ടെഗ്വരെ എന്ന ഫ്രഞ്ച്കാരനെയാണ് ഫോട്ടോഗ്രാഫിയുടെ
പിതാവായി കാണുന്നത്. പക്ഷെ അതിനും എത്രയോ വര്‍ഷം മുന്‍പേ തന്നെ
ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന അരിസ്ടോട്ടില്‍ ഈ വിദ്യയെപ്പറ്റി
ലോകത്തിനു പറഞ്ഞു കൊടുത്തിരുന്നത്രേ !
ആദ്യത്തെ പിന്‍ഹോള്‍ ക്യാമറയായ
"ക്യാമറ ഒബ്സ്ക്യുര" [Camera Obscura] യുടെ പിറവിക്കു
പിന്നിലും ഈ തത്ത്വം ഉപയോഗപ്പെടുത്തി.
ഒരു ഇരുട്ട്മുറിയിലേക്ക് ചെറിയൊരു സുഷിരത്തിലൂടെ കടത്തിവിടുന്ന
സൂര്യകിരണങ്ങള്‍ മുറിയുടെ പ്രതലത്തില്‍ തലകീഴായ ചിത്രങ്ങള്‍
ഉണ്ടാക്കുന്നു എന്ന പ്രതിഭാസമാണ് അന്ന് അരിസ്ടോട്ടില്‍ ലോകത്തിനു
പറഞ്ഞു കൊടുത്തത്.


1838 ല്‍ ലൂയി ടെഗ്വരെ പാരിസില്‍ എടുത്ത ചിത്രമാണിത്.
അന്നൊക്കെ എക്സ് പോഷര്‍ ടൈം 10 മിനിറ്റ്-ഇല്‍ കൂടുതല്‍ ആയതുകൊണ്ട്
റോഡിലൂടെ നീങ്ങിക്കൊണ്ടിരുന്ന വാഹനങ്ങള്‍ ഒന്നും ചിത്രത്തില്‍ പതിഞ്ഞില്ല :)
ഈ ചിത്രത്തിലാണത്രേ മനുഷ്യന്‍ ആദ്യമായി ഒരു ഫിലിമില്‍ പതിഞ്ഞത്.

ക്യാമറയുടെ സാങ്കേതിക വിദ്യ നാളുകളിലൂടെ പല നാഴികകള്‍ പിന്നിട്ടു.
ചുവരുകളും മെടാലിക് പ്രതലങ്ങളും ഫോട്ടോ പതിപ്പിക്കാനുള്ള മാധ്യമങ്ങള്‍
ആയിരുന്നു എന്ന അവസ്ഥയില്‍ നിന്നും ഫിലിം ഉള്ള ക്യാമറയിലേക്കും,
നെഗറ്റീവ് ടൂ പോസിറ്റീവ് പ്രോസെസ്സിലെക്കും പിന്നെ നാളുകള്‍ക്കിപ്പുറം
ഫിലിം ഇല്ലാത്ത ഡിജിറ്റല്‍ ക്യാമറയിലേക്കും ഈ വിദ്യ വികസിച്ചിരിക്കുന്നു.
മൊബൈല്‍ ഫോണില്‍ വരെ ഇന്ന് 8 മെഗാ പിക്സല്‍ ക്യാമറകള്‍ സാധാരണമായി.
ചെറിയ പോയിന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌ ക്യാമറ മുതല്‍ ഭീമന്‍ വൈഡ് ആംഗിള്‍
ലെന്‍സോട് കൂടിയ ഡിജിറ്റല്‍ SLR ക്യാമറ വരെ എത്തിനില്‍ക്കുന്നു.
--------------------------------------------------------------------------------------------------
ഫോട്ടോഗ്രാഫി എന്നത് ചിലര്‍ക്ക് വെറും നേരംപോക്ക് മാത്രമാണ്.
ചിലരിതു പ്രോഫെഷനായി സ്വീകരിച്ചിരിക്കുന്നു. ചിലര്‍ക്കിത് ഗൌരവമേറിയ
ഒരു മാധ്യമം തന്നെയാണ്, ലോകത്തെ തന്നെ മാറ്റി മറിക്കാന്‍ ചില
ചിത്രങ്ങള്‍ക്കാവും എന്നവര്‍ വിശ്വസിക്കുന്നു. ചരിത്രം ഇക്കൂട്ടര്‍ക്ക്
സാക്ഷ്യം പറയുന്നു; താഴെ കൊടുത്തിരിക്കുന്ന ചിത്രവും.
മനുഷ്യ മനസ്സാക്ഷിയെ തന്നെ പിടിച്ചുലക്കുന്ന ഇത്തരം ചിത്രങ്ങള്‍
എടുത്തു ലോകം ചുറ്റുന്ന ഇക്കൂട്ടര്‍ ലോകത്തോട്‌ വിളിച്ചുപറയുന്ന
സത്യങ്ങള്‍ "സത്യങ്ങള്‍" തന്നെയാണ്.


ഇനി നമ്മളെപ്പോലെയുള്ള സാധാരണക്കാരുടെ കാര്യം പറയാം.
നമ്മളിലും ഉണ്ട് ഫോട്ടോ എടുകാനും കാണാനും ഇഷ്ടമുള്ളവര്‍. ജീവിതത്തിലെ
ഇനിയൊരിക്കലും വരാനിടയില്ലാത്ത മുഹൂര്‍ത്തങ്ങള്‍ പകര്‍ത്താനും അവ
ഗ്രിഹാതുരതയോടെ ഒരു മയില്‍‌പീലി പോലെ സൂക്ഷിച്ചു വയ്ക്കാനും ഇഷ്ട്ടമുള്ളവര്‍.
അങ്ങനെ നോക്കുമ്പോള്‍ നമ്മളും ഫോടോഗ്രാഫെര്‍സ് തന്നെ, അല്ലേ?
ഈയൊരു ഇഷ്ട്ടമുണ്ടെങ്കില്‍ കൂടുതല്‍ സാങ്കേതിക തികവോന്നും
സ്വായത്തമാക്കണം എന്നില്ല, നല്ലൊരു സ്നാപ് എടുക്കാന്‍.

"ഉദ്ദേശിക്കുന്ന സബ്ജക്ടിനെ തെല്ലൊരിഷ്ടത്തോടെ ഫ്രൈമിലോതുക്കി
ക്ലിക്ക് ചെയ്യുമ്പോള്‍ പതിയുന്ന ചിത്രത്തില്‍ തെളിയുന്നത്, നമ്മുടെയൊക്കെ
ഹൃദയത്തിന്റെ കയ്യോപ്പല്ലാതെ മറ്റെന്താണ്... ?"

ആഗസ്റ്റ്‌ 19 നു ലോകം ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുമ്പോള്‍ ഈ കലയെ
സ്നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഞാനീ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു...
---------------------------------------------------------------------------------------
www.worldphotoday.org -- Some quotes

"Photography offers me the opportunity to freeze
a moment of time, to capture a moment that others
may miss, and to then share that moment for others
to ponder." — Alfie Goodrich

"What I love so much about photography is that
every single photo is unique, nobody can take exactly
the same." — Sarahh Hood

"I love being the creative director of the world around me.
I love being able to put a smile on someone’s face with the
images I capture. I love the freedom!" — Daniel Dunlap




July 26, 2010

പിറവി

ഈ കര്‍ക്കിടകത്തില്‍ വീട്ടു വളപ്പില്‍ വിതച്ച പയറിന്റെ
വിത്തുകള്‍ മുളച്ച് പുറംലോകത്തെ കാഴ്ചകള്‍ കാണാനെത്തിയപ്പോള്‍...



പ്രകൃതിയുടെ
സൃഷ്ട്ടികള്‍ എത്ര വിചിത്രമാണ്, അല്ലെ?
മണ്ണിലൊരു തടമെടുത്ത് കൈവിരല്‍ പാകത്തിന് കുഴികുത്തി
ചെറിയൊരു വിത്തിടുകയെ വേണ്ടൂ.
രണ്ടു ദിവസത്തിനുള്ളില്‍ അവന്‍ മുളപൊട്ടി പുറത്തേക്ക് വരും...
പിന്നീടത്‌ വലുതായി അവയില്‍ പൂവരും കായ് വരും.

മണ്ണിന്റെ മണം നുകരാനും മണ്ണിലിറങ്ങി പണിയെടുക്കാനും നമ്മളൊക്കെ
എന്നേ മറന്നിരിക്കുന്നു... തമിഴ് നാട്ടില്‍ നിന്നും പച്ചക്കറികള്‍
കൊണ്ടുവരുന്നതിനെ പറ്റി പരിതപിച്ചതുകൊണ്ട് മാത്രമായില്ലല്ലോ.
നമ്മള്‍ വിചാരിച്ചാലും സാധിക്കും എന്തെങ്കിലുമൊക്കെ മുളപ്പിചെടുക്കാന്‍.
ഇത്തിരി ചീര, ഇത്തിരി പയര്‍, ഇത്തിരി വെണ്ട... അങ്ങനെ എന്തെങ്കിലും...
നാം പാകിയ വിത്ത്‌ മുളക്കുന്നതിന്റെ സുഖം അറിയണമെങ്കില്‍
നിങ്ങളും ഒരു വിത്ത് പാകുക, കര്‍ക്കിടകത്തില്‍ തന്നെ.
അതുവഴി പുതു തലമുറയിലെ ഹരിത-സംസ്ക്കാരത്തില്‍ നമുക്കും അണിചേരാം...
------------------------------------------------------------------------------------
കര്‍ക്കിടക രാവുകള്‍ക്കപ്പുറം ചിങ്ങ-നിലാവുദിക്കുമ്പോള്‍
തൊടിയില്‍ വെണ്ടയും പയറും എല്ലാം നിറഞ്ഞു നില്‍ക്കും;
വിളവെടുപ്പിന് നിങ്ങളും വരില്ലേ?
വരുന്നവര്‍ക്കൊക്കെ കഞ്ഞിയും പയറും തീര്‍ച്ച !
[വിളിച്ചിട്ട് വരണേ :) ]

July 16, 2010

Portrait


ഇക്കുറി ചില ഫോട്ടോഗ്രാഫി ചിന്തകളാവാം അല്ലെ?
ഫോട്ടോഗ്രാഫിയെക്കുറിച്ച് പറയാനൊന്നും ഞാന്‍ ആളല്ല.
അതിനെപറ്റി പഠിക്കാന്‍ സമയം കളയാതെ,
ക്യാമറ എടുത്തു പരീക്ഷിച്ചു തുടങ്ങണം എന്നാണ് എന്റെ പക്ഷം.
ഓരോ സ്നാപും എടുത്തു നാം തനിയെ പഠിക്കുന്നതായിരിക്കും നല്ലത്.
എങ്കിലും, ചില വസ്തുതകള്‍ മനസ്സില്‍ വച്ചാല്‍ രസകരമായ ഫ്രെയിം കിട്ടിയേക്കാം.

ഫോട്ടോഗ്രാഫിയില്‍ തന്നെ ശ്രദ്ധേയമായ ഒരു സങ്കേതമാണ് "പോര്‍ട്രയിറ്റ് ".
ഒരു വ്യക്തിയുടെ ചായാചിത്രം വരയ്ക്കുന്നപോലെ തന്നെ ഫോട്ടോയിലൂടെ വ്യക്തിത്വം
ഒപ്പിയെടുക്കുന്ന ഈ സങ്കേതത്തിനു വളരെ പ്രസക്തിയുണ്ട്.

"പോര്‍ട്രയിറ്റ് " എന്ന വിഷയം മനസ്സില്‍ വച്ചിരിക്കുംബോഴാണ് ഈ മിടുക്കന്‍
വന്ന് മുന്നില്‍ ചാടിയത്. പിന്നെ തുടങ്ങിയില്ലേ പരീക്ഷണങ്ങള്‍...
ക്ലിക്കോട് ക്ലിക്ക്...

എന്നെ സംബന്ധിച്ചിടത്തോളം ഓരോ ഫ്രെയിമും ആസ്വതിചെടുക്കണം എന്നാണ്.
പരമ്പരാഗത ശൈലിയില്‍ തന്നെ "പെര്‍ഫെക്റ്റ്‌" സ്നാപ്പുകള്‍ക്ക് മാത്രം മുതിരാതെ
നമ്മുടെതായ പരീക്ഷണങ്ങള്‍ ചെയ്യുകയാണെങ്കില്‍ ഇത്രയും ക്രിയെടീവ് ആയ മറ്റൊരു
കാര്യമില്ല.

താഴെ കൊടുത്തിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ ശ്രദ്ധിക്കൂ.


ആദ്യത്തേത് ഒരു സാധാരണ ചിത്രമാണ്. പക്ഷെ രണ്ടാമത്തെ ചിത്രത്തില്‍
നാം ഉദ്ദേശിക്കുന്ന സബ്ജക്ടിനെ കുറച്ചു വലത്തേക്ക് മാറ്റിയപ്പോള്‍ അതൊരു പുതുമയായി.
കുറച്ചുകൂടെ സൂം ആയി, ചില വശങ്ങള്‍ പോയ്മറഞ്ഞപ്പോള്‍ വേറൊരു ലുക്ക്‌ കിട്ടി.
മറ്റൊരു കാര്യം ശ്രദ്ധിച്ചോ? ഇതൊരു "പോര്‍ട്രയിറ്റ് " സൈസ് ചിത്രമല്ല,
മറിച്ച് ഇതൊരു "ലാന്റ്സ്കേപ്" ആണ്, പക്ഷെ ഈ ആങ്കിളിലും "പോര്‍ട്രയിറ്റ് "
രസകരമാണ്; അല്ലെ?
അടുത്ത ചിത്രം സൈസിനാല്‍ ഒരു പക്കാ "പോര്‍ട്രയിറ്റ് " ആണ്.


"പോര്‍ട്രയിറ്റ് " ചെയ്യുമ്പോള്‍, കുട്ടികളെയൊക്കെ ആണെങ്കില്‍ എപ്പോഴും
ക്ലിക്ക് ചെയ്യാന്‍ റെഡി ആയിരിക്കുക, രസകരമായ ഭാവങ്ങള്‍ എപ്പോഴാ കിട്ടുക
എന്നറിയില്ലല്ലോ. പിന്നെ ഇതുപോലൊരു വികൃതി-കുട്ടനാണെങ്കില്‍ മുഴുവന്‍
സമയവും ഇവനെ ഫ്രെയിമിന്റെ ഉള്ളില്‍ നിര്‍ത്തുന്ന കാര്യവും ശ്രമകരമാണ്...


മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ലൈറ്റിംഗ് ആണ്. കഴിയുന്നതും പകല്‍ വെളിച്ചത്തില്‍ മാത്രം
ചിത്രങ്ങള്‍ എടുക്കുക. രാവിലെയും സന്ധ്യക്ക്‌ മുന്‍പുമാണ്‌ നല്ല സമയം. ഉച്ച സൂര്യന്റെ
വെളിച്ചത്തില്‍ ചിത്രമെടുത്താല്‍ മിക്കവാറും, കണ്ണിന്റെ വശങ്ങള്‍ ഇരുണ്ടിരിക്കും. പിന്നെ
കഴിവതും ഫ്ലാഷ് ഒഴിവാക്കുക, ചിത്രത്തിന്റെ സ്വാഭാവികത പ്രകൃതിയുടെ വെളിച്ചത്തില്‍ മാത്രമേ
കിട്ടൂ. ഒരു "പോര്‍ട്രയിറ്റ് " ഒരുക്കുമ്പോള്‍ മുഖം മുഴുവന്‍ വെളിച്ചം വീണാലേ നന്നാവൂ
എന്നൊന്നുമില്ല. ഒരു വശത്തുനിന്നും "ഗ്രേഡിയെന്റ് " പോലെ നിഴല്‍ വീഴുന്നത്
ചിത്രത്തിന് മിഴിവേകും. പലപ്പോഴും, ഫ്ലാഷ് ചില രംഗങ്ങളില്‍ രസം കൊല്ലികള്‍ ആകാറുണ്ട്.
ഫ്ലാഷ് വീഴുമ്പോള്‍ ആളുകള്‍ പോസ് ചെയ്യാന്‍ മടിക്കുകയും, നമുക്ക് രസകരമായ
രംഗങ്ങള്‍ നഷ്ട്ടമാവുകയും ചെയ്യുന്നു. അങ്ങനെ ആഘോഷ വേളകളില്‍ അവരറിയാതെ
എടുക്കുന്ന രീതിയെ "കാണ്ടിട് ഫോട്ടോഗ്രഫി" [Candid Photography]
എന്ന് പറയുന്നു.

ഒടുവിലായി ഒരു കാര്യം കൂടി പറഞ്ഞോട്ടെ; ചിത്രം എടുക്കുന്ന വ്യക്തിയോട്, അതായത്
നമ്മുടെയൊക്കെ "സൂപ്പര്‍ മോടെല്‍സിനോട്" എപ്പോഴും ക്യാമറയിലേക്ക് തന്നെ
നോക്കണമെന്ന് ശടിക്കരുത്. ലെന്‍സിലേക്ക് തന്നെ നോക്കാതെ;
വശങ്ങളിലേക്കോ അല്ലെങ്കില്‍ വിദൂരതയിലെക്കോ നോക്കിനില്‍ക്കുന്ന കണ്ണുകള്‍ക്ക്,
ഒരുപക്ഷെ നമ്മോടുപറയാന്‍ കൂടുതല്‍ കഥകളുണ്ടായെക്കും...



ഇതാ ചില ഫോട്ടോഗ്രഫി ടിപ്സ് , താഴെ ക്ലിക്കുക.

http://digital-photography-school.com/how-to-take-portraits-19-portrait-photography-tutorials

http://digital-photography-school.com/11-tips-for-better-candid-photography

http://digital-photography-school.com/the-human-side-of-photography-4-tips-for-natural-looking-portraits

July 05, 2010

കരിവള...

"അവളുടെ കൈകള്‍ നിറയെ കരിവളകളായിരുന്നു,
കാവിലെ ഉത്സവത്തിനു പോയപ്പോള്‍ അവന്‍ നല്‍കിയ
ഓരോ കുപ്പിവളകളും
അവള്‍ക്കുവേണ്ടി അവന്റെ പേര്ചൊല്ലി വിളിച്ചുകൊണ്ടിരുന്നു.
ഒടുവില്‍; കാവിനരികിലെ ഇടവഴിയില്‍ വീണുകിടന്നിരുന്ന
വളപ്പൊട്ടുകളില്‍ കരിവളകളുടെ കള്ളച്ചിരി ഉണ്ടായിരുന്നു..."


സ്ത്രീയുടെ സൌന്ദര്യ സങ്കല്പങ്ങള്‍ പാശ്ചാത്യവും കടന്ന്
കടല്‍ കയറിപ്പോയപ്പോള്‍, ഇന്നീ കരിവളകള്‍ക്ക് എന്ത് സ്ഥാനമാണുള്ളത് ?
ഇന്ന് ആരെങ്കിലും കുപ്പിവളകള്‍ അണിയുന്നുണ്ടാകുമോ ?
സ്കിന്‍ ടോണിനും ലുക്കിനും അനുസരിച്ച് ബ്യുട്ടി ആസസറിസ് ട്രൈ ചെയ്യുന്ന
ഇക്കാലത്തെ പെണ്‍കുട്ടികള്‍ക്ക് കുപ്പിവളകള്‍ അണിയുക എന്നത്
കുറച്ചിലുതന്നെ ആയിരിക്കാം...


കരിവളയും ചാന്തും കണ്മഷിയുമെല്ലാം ഒരുകാലത്ത്
പെണ്ണഴകിന്റെ പ്രതീകങ്ങളായിരുന്നത്രേ !
ഇഷ്ടപ്രണയിനിക്ക് കാമുകന്റെ സമ്മാനമായും ഇവ മാറിയിരുന്നു...
ഇന്നിപ്പോള്‍ കരിവളയും കൊണ്ട് ചെന്നാല്‍
ചിലപ്പോള്‍ അന്നത്തോടെ തീരും എല്ലാം.
മൊബൈല്‍ ഫോണും ഐ പോടുമെല്ലാം ആയി മാറി
പ്രണയ സമ്മാനത്തിന്റെ പുതിയ ബിംബങ്ങള്‍...

ഇന്നിപ്പോള്‍ ഞാനീ കരിവളകള്‍ ആര്‍ക്കുവേണ്ടി വാങ്ങിയതാണെന്ന്
ചോദിക്കരുത്... "നിക്ക് നാണാവും ട്ടോ ..."

June 04, 2010

Zen



Few days back I came to read a little about Zen philosophy.
Here I'd like to share some basic thoughts about Zen-ism.

What is Zen?
Zen is short for Zen Buddhism.
It is sometimes called a religion and sometimes
called a philosophy. Choose whichever term you prefer;
it simply doesn't matter.

Historically, Zen Buddhism originates in the teachings of
Siddhartha Gautama. Around 500 B.C. he was a prince in India.
At the age of 29, deeply troubled by the suffering he saw
around him, he renounced his privileged life to seek
understanding. After 6 years of struggling as an ascetic he
finally achieved Enlightenment at age 35.
After this he was known as the
Buddha (meaning roughly "one who is awake"). In a nutshell,
he realized that everything is subject to change and that
suffering and discontentment are the result of attachment
to circumstances and things which, by their nature,
are impermanent. By ridding oneself of these attachments,
including attachment to the false notion of self or "I",
one can be free of suffering.

Here are some Zen thoughts which inspired me:

Be master of mind rather than mastered by mind.

Move and the way will open.


Throwing away Zen mind is correct Zen mind.


Before enlightenment; chop wood, carry water.

After enlightenment; chop wood, carry water.


Only keep the question,

"What is the best way of helping other people?"


A quote from one of Shunryu Suzuki’s book:
The purpose of studying Buddhism is not to study Buddhism
but to study ourselves. It is impossible to study ourselves

without some teaching… We need some teaching, but just by

studying the teaching alone, it is impossible to know
what ‘I’
in myself am. Through the teaching we may understand
our
human nature. But the teaching is not we ourselves; it is
some
explanation of ourselves. So if you are attached to the
teaching,
or to the teacher, you should leave the teacher,
and you should
be independent. You need a teacher so that
you can become
independent.
If you are not attached to him[her],
the teacher will
show you the way to yourself.

June 02, 2010

വാകപ്പൂ



ഈയിടെ എന്റെ സുഹൃത്തിനൊരു കൊച്ചു ആഗ്രഹം,
വാകപ്പൂക്കളുടെ ചിത്രങ്ങള്‍ വേണംപോലും.


അങ്ങനെ വാകപ്പൂ പടങ്ങള്‍ വേണമെന്ന മോഹവുമായി ചെന്നെത്തിയത്
പഴയ എന്റെ ക്യാമറയുടെ മടയില്‍. ആവശ്യം അറിയിച്ചപ്പോള്‍ ദക്ഷിണ
വെക്കാന്‍ പറഞ്ഞു...
സോറി കേട്ടോ ഞാന്‍ മാറ്ററില്‍ നിന്നും വിട്ടുപോയി (ലാലേട്ടന്‍ തലയ്ക്കു പിടിച്ചതാ) !

ഒരു സുഹൃത്തിന്റെ ആഗ്രഹപ്രകാരം തൃശൂര്‍ തേക്കിന്‍കാട് മൈതാനപരിസരത്തു
നിന്നും; അയച്ചു കൊടുക്കാനായി എടുത്ത കുറച്ചു വാകപ്പൂക്കളുടെ
ചിത്രങ്ങള്‍
ഇവിടെ പോസ്റ്റുന്നു.
നമ്മുടെ ചുറ്റും, വഴിയോരങ്ങളിലും ഇവ ധാരാളമായി കാണാറുണ്ടെങ്കിലും
ഒരു ഫോട്ടോ സെഷന് ഈ വാകപ്പൂക്കള്‍ക്ക്‌ സ്കോപ് ഉണ്ടെന്നു പറഞ്ഞുതന്ന
ആ സുഹൃത്തിന് നന്ദിപൂര്‍വ്വം ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു...



കൂടാതെ പൂക്കളാണ് "ഗുല്‍മോഹര്‍" എന്ന് പറഞ്ഞു തന്ന അനൂപിനെ
ഇവിടെ ഓര്‍ക്കാതെ വയ്യ. അമേരിക്കയിലിരുന്നു വാക്കുകളിലൂടെയും
ചിത്രങ്ങളിലൂടെയും നാടിന്റെ ഗൃഹാതുരത പങ്കുവയ്ക്കുന്ന അദ്ദേഹത്തിന്റെ
ബ്ലോഗ്‌ വളരെ മനോഹരമാണ്; കാണുവാന്‍ ഇവിടെ ക്ലിക്കുക !
ഓരോ ഋതുവിലും ആര്‍ക്കോ വേണ്ടി പൂക്കുന്ന; ഒരിക്കലും പ്രണയിചിട്ടില്ലാത്ത
ആ പൂക്കളെ നിങ്ങള്‍ക്കീ ഗുല്‍മോഹറില്‍ കാണാം.


ഒരു പൂവിനെ ഇത്രമേല്‍ കീറിമുറിച്ചു വേദനിപ്പിച്ചു ചിത്രങ്ങള്‍ എടുത്തതില്‍
ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു...

May 31, 2010

ജൂണ്‍ ഒന്ന്

ഇന്ന് ജൂണ്‍ ഒന്ന് .
ഓര്‍മ്മകളുടെ പുസ്തകത്താളുകളില്‍ നമ്മളും
സൂക്ഷിച്ചു വച്ചിരുന്നു ജൂണ്‍ ഒന്ന് എന്നൊരു ദിവസം.
സ്കൂള്‍ തുറക്കുന്ന ദിവസം...
നല്ലൊരു അവധിക്കാലത്തിന്റെ മധുരം നുണഞ്ഞു ഉറങ്ങാന്‍ കിടന്ന
കുട്ടികളൊക്കെ ഉണര്‍ന്നെനീട്ടത്‌ പുതിയ ക്ലാസ്സിലെ
അധ്യയന ദിവസത്തിന്റെ ഫസ്റ്റ്ബെല്‍ കേട്ടായിരുന്നു.
ആദ്യ ദിവസം സ്കൂളില്‍ പോകാന്‍ മിക്കവര്‍ക്കും ഉത്സാഹമായിരിക്കും;
പുതിയ ക്ലാസിലേക്ക് ജയിച്ചു വന്നതിന്റെ സന്തോഷവും, പുത്തനുടുപ്പും,
പുതുമണം മാറാത്ത വരകളിട്ട പുസ്തകങ്ങളും...
ചിലര്‍ക്ക് Std-VI ഡിവിഷന്‍ A യില്‍ നിന്നും Std-VII ക്ലാസ്സ്‌ B യിലേക്ക്
മാറ്റിയത്തിലുള്ള പരിഭവവും കാണും, പഴയ കൂട്ടുകാരൊക്കെ
നഷ്ടപ്പെട്ടല്ലോ എന്നോര്‍ത്ത് !

ഈ സന്തോഷങ്ങള്‍ക്കിടയിലും നമ്മള്‍ അന്നൊക്കെ കാണാതെപോയ
നൊമ്പരങ്ങളും ഉണ്ടായിരുന്നു...
കൊല്ലവര്‍ഷ പരീക്ഷയില്‍ തോറ്റവരുടെയും; പിന്നെ
സ്കൂളിലേക്ക് വരാനും പുത്തനുടുപ്പിനും പുസ്തകത്തിനും
അച്ഛനമ്മമാരുടെ കയ്യില്‍ പണമില്ലാത്ത കൂട്ടുകാരുടെയും...
അവര്‍ക്കുമുണ്ടായിരുന്നില്ലേ നമ്മളെപ്പോലെ പ്രതീക്ഷകള്‍...

(Photo from Net)

കൂട്ട് കൂടിയും കളിപറഞ്ഞും കളിച്ചും-ചിരിച്ചും പഠിച്ചും
നടന്നിരുന്ന വിദ്യാലയ ജീവിതം...
സുഖ-ദുഃഖ സമ്മിശ്രങ്ങളായ ആ ദിനങ്ങള്‍ ഓര്‍ക്കാനെങ്കിലും
ഒരു രസമുണ്ടല്ലേ?...
ഇന്ന് മുതല്‍ കരഞ്ഞും ചിരിച്ചും സ്കൂളിലേക്ക് പോകുന്ന കുട്ടികളിലൂടെ
നമുക്കാ ദിനങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാം...

ആദ്യാക്ഷരങ്ങളുടെ ചാറ്റല്‍മഴ തുള്ളികള്‍ നുകരാന്‍
നനുത്ത പ്രതീക്ഷകളുടെ വര്‍ണ്ണക്കുടകള്‍ പിടിച്ചു
വിദ്യാലയത്തിന്റെ പടികയറുന കുരുന്നുകള്‍ക്ക്
എല്ലാ നന്മകളും നേരാം...
അറിവിന്റെ പെരുമഴക്കാലം തന്നെ
അവരെത്തേടിയെത്തട്ടെ...